തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കേരളം കൈവരിച്ച വിജയവും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ സുധാകര്‍ കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ചയെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
കൊവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ സുധാകര്‍ പറഞ്ഞതായി ശൈലജ ടീച്ചർ പറഞ്ഞു. 'കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. കൊവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.' ശൈലജ ടീച്ചർ പറഞ്ഞു.
Also Read: പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് പുരോഗമിക്കുന്നു
കൊവിഡ്-19 പ്രതിരോധത്തിനായി കര്‍ണാടക നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി വന്‍കിട ആശുപത്രികള്‍ കര്‍ണാടകയില്‍ ഉണ്ടെന്നത് സഹായകരമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. 'കര്‍ണാടകയില്‍ 80 ശതമാനവും സ്വകാര്യ ആശുപത്രികളാണ്. എന്നാല്‍ പല സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത് പ്രതിസന്ധിയുണ്ടാകുന്നു. കേരളത്തില്‍ മരണ നിരക്ക് കുറയ്ക്കാനായത് വലിയ നേട്ടമാണെന്നും ഡോ. കെ സുധാകര്‍ പറഞ്ഞു' ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കൊവിഡ് പ്രതിരോധത്തിൽ കേരളം അനുവര്‍ത്തിക്കുന്ന ചികിത്സാ രീതികളെ കുറിച്ച് കർണാടക മന്ത്രി അന്വേഷിച്ചതായും ശൈലജ ടീച്ചർ പറയുന്നു. 'പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിശോധനകള്‍, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തു. വീണ്ടും ഇത്തരം വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ താത്പര്യമുണ്ടെന്നും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളറിയാന്‍ ആഗ്രഹമുണ്ടെന്നും മന്ത്രി ഡോ. കെ. സുധാകര്‍ സൂചിപ്പിച്ചു.' ശൈലജ ടീച്ചർ പറയുന്നു.
നേരത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തില്‍ തെലുങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും കേരളം സ്വീകരിച്ച നടപടികള്‍ സസൂക്ഷ്മം പഠിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്‍ണാടക വീണ്ടും ബന്ധപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.