ആപ്പ്ജില്ല

കായംകുളത്ത് ബിജെപി കാലുവാരിയെന്ന് ബിഡിജെഎസ്; നേട്ടം യുഡിഎഫിനോ? സാധ്യതകൾ

കായംകുളത്ത് ബിജെപി കാലുവാരിയെന്ന് ബിഡിജെഎസ് സ്ഥാനാർഥി. പാർട്ടി നേതാവ് ദേവികുളങ്ങരയിൽ കോൺഗ്രസിന് വേണ്ടി വോട്ട് പിടിച്ചെന്നും ആരോപിച്ച് നേതൃത്വത്തിന് പരാതി നൽകി

Samayam Malayalam 22 Apr 2021, 12:35 pm
ഇടതിനെയും വലതിനെയും മാറി മാറി പിന്തുണച്ച പാരമ്പര്യമുള്ള മണ്ഡലമാണ് കായംകുളം. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ സിറ്റിങ്ങ് എംഎൽഎ യു പ്രതിഭയെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. കോൺഗ്രസിനായി അരിതാ ബാബുവെന്ന യുവ നേതാവും എൻഡിഎയ്ക്കായി ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്‍റ് പി പ്രദീപ് ലാലും മത്സരിച്ചു. വോട്ടെടുപ്പിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ചർച്ചകളിൽ നിറഞ്ഞ മണ്ഡലത്തിൽ പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത് എൻഡിഎ സ്ഥാനാർഥിയാണ്. ബിജെപി കാലുവാരിയെന്നാണ് ആരോപണം. ബിഡിജെഎസിന്‍റെ ആരോപണവും മണ്ഡലത്തിലെ സാധ്യതകളും അറിയാം.
Samayam Malayalam kayamkulam election 2021 results accusation of bjp helped congress candidate aritha babu
കായംകുളത്ത് ബിജെപി കാലുവാരിയെന്ന് ബിഡിജെഎസ്; നേട്ടം യുഡിഎഫിനോ? സാധ്യതകൾ


​'തോൽപ്പിക്കാൻ ബിജെപി കാലുവാരി'

ഒരു വിഭാഗം ബിജെപി നേതാക്കൾ കാലുവാരിയെന്ന ആരോപണമാണ് കായംകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഉയർത്തിയിരിക്കുന്നത്. ബിജെപി ദേശീയ, സംസ്ഥാന നേതൃത്വത്തിനും ബിഡിജെഎസ് സംസ്ഥാന ഘടകത്തിനും ഇതു സംബന്ധിച്ച പരാതി നൽകിയെന്ന് മലയാള മനോരമ റിപ്പോർട്ടിൽ പറയുന്നു. കായംകുളത്തു നിന്നുള്ള ബിജെപി സംസ്ഥാന– ജില്ലാ നേതാക്കളും ഈ നീക്കത്തിന് ഒത്താശ ചെയ്തെന്നും ഇവർ സ്വന്തം ബൂത്തിൽ പോലും പ്രവർത്തനം നടത്തിയില്ലെന്നും ആരോപണമുണ്ട്.

​'കോൺഗ്രസിന് വേണ്ടി വോട്ടു പിടിച്ചു'

ദേവികുളങ്ങരയില്‍ ബിജെപി നേതാവ് കോണ്‍ഗ്രസിനു വേണ്ടി വോട്ടുപിടിച്ചെന്നും ബിഡിജെഎസ് ആരോപിക്കുന്നതായും റിപ്പോർട്ട് പറയുന്നു. പഞ്ചായത്ത് ഭാരവാഹിയുടെ നേതൃത്വത്തിൽ വോട്ടു മറിക്കൽ നടന്നെന്നാണ് ആരോപണം. കൃഷ്ണപുരത്തു നിന്നുള്ള നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് പ്രവർത്തനം അട്ടിമറിക്കാൻ കൂട്ടുനിന്നു. പ്രചാരണം നടക്കുന്നതിനിടെ ചിഹ്നം താമരയല്ല എന്ന തരത്തിലുള്ള വാദങ്ങൾ ഉയർത്തിയതായും ബിഡിജെഎസ് ആരോപിച്ചതായി മനോരമ റിപ്പോട്ട് ചെയ്യുന്നു.

പരാതി അറിയില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം



സ്ഥാനാർഥിയുടെ പരാതിയെപ്പറ്റി അറിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് എംവി ഗോപകുമാർ പ്രതികരിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജില്ലയിൽ എൻഡിഎയിലെ ആരും ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും പരാതി വന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതേ സമയം തന്നെയാണ് എൻഡിഎ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോപണം സ്ഥാനാർഥി തന്നെ ഉയർത്തിയത്.

​​2016ൽ ലിജു പരാജയപ്പെട്ടത് 11,857 വോട്ടിന്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി യു പ്രതിഭാ നിയമസഭയിലേക്ക് ആദ്യ പോരാട്ടത്തിന് ഇറങ്ങിയപ്പോൾ എം ലിജുവിനെയാണ് കോൺഗ്രസ് മണ്ഡലം പിടിച്ചെടുക്കാൻ നിയോഗിച്ചത്. എന്നാൽ 11,857 വോട്ടുകളുടെ ഭൂരിപക്ഷവുമായി പ്രതിഭ നിയമസഭയിലെത്തി. പ്രതിഭയ്ക്ക് 72,956 വോട്ടുകൾ ലഭിച്ചപ്പോൾ ലിജുവിന്‍റെ പിന്തുണ 61,099 വോട്ടിലൊതുങ്ങി. എൻഡിഎയ്ക്കായി രംഗത്തിറങ്ങിയ ബിഡിജെഎസ് സ്ഥാനാർഥി ഷാജി എം പണിക്കർ 20,000 വോട്ടുകളും നേടിയിരുന്നു.

​ഇത്തവണ ഇടതുമുന്നണിയിലും 'പ്രശ്നങ്ങൾ'

സിറ്റിങ് എംഎല്‍എ യു പ്രതിഭക്കെതിരെ സിപിഐഎമ്മിനുള്ളില്‍ തന്നെ കനത്ത വിയോജിപ്പുള്ളതായി തെരഞ്ഞെടുപ്പ് സമയത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. കായംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് നേതാക്കൾ രാജിവെച്ചതും മറ്റും ചർച്ചയായി. എന്നിരുന്നാലും മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും ലോക് സഭ തെരഞ്ഞെടുപ്പിലുമുണ്ടായ ആധിപത്യം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

​ബിജെപി വോട്ടുകൾ യുഡിഎഫിന് നേട്ടമാകുമോ?

കാർത്തികപ്പള്ളു താലൂക്കിലെ ദേവികുളങ്ങര, കായംകുളം മുനിസിപ്പാലിറ്റി, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്ണപുരം, എന്നീ പഞ്ചായത്തുകളും, മവേലിക്കര താലൂക്കിലെ ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം മണ്ഡലം. ഇതിൽ പലയിടത്തും വോട്ട് മറിക്കൽ നടന്നെന്നാണ് ബിഡിജെഎസ് ആരോപിക്കുന്നത്. ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ എൻഡിഎ വോട്ടുകൾ യുഡിഎഫിന് ലഭിക്കുകയാണെങ്കിൽ അത് മുന്നണിക്ക് നേട്ടമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അരിതാ ബാബുവിനായി കോൺഗ്രസ് മികച്ച പ്രവർത്തനങ്ങളായിരുന്നു മണ്ഡലത്തിൽ നടത്തിയത്. ഇതിനൊപ്പം ബിജെപി വോട്ടുകൾ കൂടി യുഡിഎഫിന് ലഭിക്കുകയാണെങ്കിൽ അത് മുന്നണിക്ക് നേട്ടമായേക്കും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്