നേമം നിലനിർത്താൻ കുമ്മനം രാജശേഖരൻ
നേമത്തെ നിലവിലെ എംഎല്‍എ ഒ രാജഗോപാലിന് 91 വയസായതിനാല്‍ പ്രായാധിക്യം പരിഗണിച്ച് പുതിയ ആളെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പാർട്ടിക്കതീതമായ വോട്ടുകൾ ലഭിച്ചിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. കുമ്മനം രജശേഖരനും ജനകീയ പിന്തുണയുണ്ടെന്നതിനാൽ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ വിശ്വാസം. കുമ്മനത്തിനെ നിയമസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിൽ ആർഎസ്എസ്സാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
രാജഗോപാലിന് 8671 വോട്ടിന്‍റെ ലീഡ്
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി വി ശിവൻകുട്ടിയ്ക്ക് 59,142 വോട്ടുകൾ ലഭിച്ചപ്പോൾ രാജഗോപാൽ 67,813 വോട്ടുകൾ നേടിയായിരുന്നു ഒന്നാമതെത്തിയത്. 8671 വോട്ടുകൾക്കായിരുന്നു സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎയായി രാജഗോപാൽ നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ ജെഡിയു സ്ഥാനാർഥി വി സുരേന്ദ്രൻപിള്ളക്ക് ലഭിച്ചത് 13,860 വോട്ടും. 2011 ലെ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി രാജഗോപാലിനെ 6415 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ ഇത്തവണയും ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വട്ടിയൂർക്കാവിൽ ആരിറങ്ങും?
കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കുകയാണെങ്കിൽ 2016ൽ കുമ്മനം മത്സരിച്ച വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി ആരെ കളത്തിലിറക്കുമെന്നതും ചോദ്യമാകും. 2016ലെ തെരഞ്ഞെടുപ്പിൽ കെ മുരളീധരന് പിന്നിൽ രണ്ടാമതെത്താൻ കുമ്മനത്തിന് കഴിഞ്ഞിരുന്നു. എന്നാൽ 2019ൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച എസ് സുരേഷ് ഇവിടെ മൂന്നാമതായി എന്ന് മാത്രമല്ല, ലഭിച്ച വോട്ടിൽ വലിയ കുറവും ഉണ്ടായി. അതുകൊണ്ട് തന്നെ ശക്തനായ നേതാവിനെയാകും ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം വട്ടിയൂർക്കാവിൽ പരിഗണിക്കുക. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്ന സൂചനയാണ് മാതൃഭൂമി പങ്കുവെക്കുന്നത്.
സുരേന്ദ്രനും മത്സരിക്കാൻ സാധ്യത
ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണയും മത്സരിച്ചേക്കും. സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകണമെന്ന് ആർഎസ്എസ് നേതൃത്വം നിർദേശിച്ചിട്ടുണ്ടെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. മത്സരിക്കാൻ തീരുമാനിച്ചാൽ തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആകും സുരേന്ദ്രൻ ജനവിധി നേടുക. വിജയസാധ്യതയുള്ള മണ്ഡലങ്ങളിലും പ്രധാന നേതാക്കളുടെ കാര്യത്തിലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതാകും.