ആപ്പ്ജില്ല

അമിത് ഷായുടെ 'ഓപ്പറേഷൻ കേരള'യ്ക്ക് കാത്ത് സംസ്ഥാന ബിജെപി

രാജ്‍‍നാഥ് സിങ് ഇന്ന് കേരളത്തിൽ

Samayam Malayalam 27 Sept 2018, 10:50 am
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നിൽക്കുമ്പോള്‍ കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ നിന്ന് പ്രത്യേക പ്രചരണപദ്ധതി തന്നെ പ്രതീക്ഷിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തിനു വേണ്ടി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിൽ നിന്ന് സംസ്ഥാന ഘടകത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി കേരള നേതാക്കളെ 30ന് ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
Samayam Malayalam amit-shah-pti_650x400_51518963643


ഇതിനു മുന്നോടിയായി ബിജെപി സംസ്ഥാന കൗൺസിൽ യോഗം ഇന്ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ പതിനൊന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍‍നാഥ് സിങ് ആണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ നിയോജകമണ്ഡലം പ്രസിഡന്‍റുമാര്‍ മുതൽ മുകളിലേയ്ക്കുള്ള ഭാരവാഹികള്‍ പരിപാടിയിൽ പങ്കെടുക്കും.

സഹ സംഘടനാ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്‍റെ സാന്നിദ്ധ്യത്തിൽ ബുധനാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു ശേഷം വൈകിട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ക്ക് വേണ്ടി പ്രത്യേക യോഗവും നടന്നു.

എല്ലാ മണ്ഡലങ്ങളിലും എത്രയും വേഗം മുഴുവൻ സമയ പ്രവര്‍ത്തകരെ രംഗത്തിറക്കാനും പ്രചാരണ പരിപാടികളിൽ പുത്തൻ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. കേന്ദ്രപദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കേരളത്തിൽ നിന്ന് കണ്ടെത്തി ജനങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ ആയുഷ്‍‍മാൻ ഭാരത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതും ബിജെപി ആയുധമാക്കും. ബിഡിജെഎസിനു സമാനമായി വിവിധ ന്യൂനപക്ഷ സമുദായങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പുതിയ വേദിയുണ്ടാക്കുന്നതും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയിലും ബിജെപി നേതാക്കള്‍ക്കിടെയിൽ പുനഃസംഘടന സംബന്ധിച്ച അതൃപ്തിയും നിലനിൽക്കുന്നുണ്ട്. വേണ്ടത്ര പരിഗണന കിട്ടാത്തതിന്‍റെ വേദനയിലാണ് മുരളീധരവിഭാഗം. കൂടാതെ ജനറൽ സെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെ അധ്യക്ഷൻ ഒറ്റയാള്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപവുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്