ആപ്പ്ജില്ല

കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി അടൂര്‍ പ്രകാശ്

പി.മോഹന്‍രാജിന്‍റെ സ്ഥാനാര്‍ഥിത്വം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും അടൂര്‍ പ്രകാശ്

Samayam Malayalam 28 Sept 2019, 10:13 am
കോന്നി: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്‍തി പരസ്യമായി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. പി.മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
Samayam Malayalam adoor prakash


സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കാത്തതില്‍ വിഷമമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ ജയസാധ്യതയുള്ള ആളുടെ പേര് താന്‍ നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം പറ‌ഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആവശ്യം.

എന്നാല്‍ റോബിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ എസ്.എന്‍.ഡി.പി. എതിര്‍ത്തു. ഈഴവ സ്ഥാനാര്‍ഥി തന്നെ വേണമെന്നായിരുന്നു എസ്.എന്‍.ഡി.പി.യുടെ ആവശ്യം. അടൂര്‍ പ്രകാശിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കുന്ന പത്തനംതിട്ട ഡി.സി.സി.യും റോബിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന നിലപാടിലായിരുന്നു. സാമുദായിക സമവാക്യം പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും ഡി.സി.സി. പ്രസിഡന്‍റ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സാമുദായിക പരിഗണനയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ പക്ഷം. റോബിനെ എസ്.എന്‍.ഡി.പി. എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

പാര്‍ട്ടിയിലെ പ്രാദേശികമായുള്ള എതിര്‍പ്പുകളെക്കുറിച്ച് താന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്