തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് 41ാം വിവാഹ വാർഷികം. കൂത്തുപറമ്പ് എംഎൽഎയും സിപിഎം കണ്ണൂർ സെക്രട്ടറിയേറ്റ് അംഗവുമായിരിക്കെയാണ് പിണറായി വിജയന്റെ ജീവിത യാത്രയ്ക്ക് കൂട്ടായി കമലയെത്തുന്നത്. റിട്ടയേഡ് അധ്യാപികയാണ് ടി കമല.
വിവാഹ സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്റെ പേരിലായിരുന്ന പിണറായി വിജയന്റെ വിവാഹ ക്ഷണക്കത്ത്. പിൽക്കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായി മാറിയ ചടയൻ ഗോവിന്ദന്റെ പിൻഗാമിയായാണ് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയുമാകുന്നത്. 'സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു' എന്ന് മാത്രമായിരുന്നു വിവാഹക്ഷണക്കത്തിലെ വാചകങ്ങൾ.
പിണറായി വിജയനും കമലയ്ക്കും രണ്ട് മക്കളാണുള്ളത്. വീണയും വിവേകും. ഈ വർഷമായിരുന്നു ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം നടന്നത്.
പിണറായിക്കും കമലയ്ക്കും വിവാഹ ആശംസകൾ നേർന്ന് മുഹമ്മദ് റിയാസ് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് '1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ' എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.