കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന തീയതിയിൽ തീരുമാനമായി. ചീഫ് സെക്രട്ടറി ടോം ജോസിൻ്റെ അധ്യക്ഷതതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനുവരി 11, 12 തീയതികളിൽ ഫ്ലാറ്റ് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി മാധ്യമ പ്രവർത്തകരെ അറിയിച്ചു. എറണാകുളം ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, അസിസ്റ്റൻ്റ് കളക്ടർ, പൊളിക്കൽ ചുമതല ഏറ്റെടുത്ത കമ്പനി പ്രതിനിധികൾ, നിയന്ത്രിത സ്ഫോടക വിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
'ജനുവരി 11, 12 എന്നീ രണ്ട് ദിവസങ്ങളിൽ ഫ്ലാറ്റ് പൊളിക്കാനാണ് തീരുമാനം. ആൽഫാ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവയാണ് ആദ്യം ദിവസം പൊളിക്കുക. അടുത്ത ദിവസം ഗോൾഡൻ കായലോരം, ഹോളി ഫെയ്ത്ത് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കും. എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയശേഷം മാത്രമാണ് ഫ്ലാറ്റുകള്‍ പൊളിക്കുക' ചീഫ് സെക്രട്ടറി വ്യക്തമാക്കി.
മരടിലെ നാല് ഫ്ലാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ ആയിരിക്കും പൊളിക്കുക. സ്ഫോടക വസ്തുക്കൾ എവിടെയൊക്കെ സ്ഥാപിക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിക്കും. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചശേഷം ആയിരിക്കും പൊളിക്കൽ നടപടികൾ ആരംഭിക്കുക. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇക്കാര്യത്തിൽ പോലീസ് കമ്മീഷണർ തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒൻപതിന് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്ന തീയതി മാറ്റിവെച്ചിരിക്കുന്നത്. ഈ സാഹചര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.