കര്‍ണാടകത്തിനെതിരെ
കൊവിഡ് വ്യാപനം തടയുന്നതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടകം തടയുന്ന സ്ഥിതി വന്നിട്ടുണ്ട്. സവിശേഷ സാഹചര്യമനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെങ്കിലും അവ പൊതുമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് കത്തയച്ചു
ലോക്ഡൗണിനു ശേഷം പുതിയ മാനദണ്ഡങ്ങള്‍ വന്ന സമയത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. അതു പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകേണ്ടതാണ്. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാകും. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് അനുകൂലമായ നടപടി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അന്തര്‍സംസ്ഥാന യാത്ര തടഞ്ഞതിന് ഒരു ന്യായീകരണവും ഇല്ല.
രോഗം ഉയര്‍ന്ന അവസ്ഥ കര്‍ണാടകത്തിലും ഉണ്ടായിരുന്നു
ഒരു സമയത്ത് ഏകദേശം 150 മരണങ്ങളും, പതിനായിരത്തിലധികം കേസുകളും ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ 2020 നംവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് കൊവിഡ് വന്നതായാണ് അവരുടെയും ഐസിഎംആറിന്‍റേയും സെറൊ പ്രിവലസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. അതായത് ഏകദേശം 3 കോടി ആളുകള്‍ക്ക് അവിടെ കൊവിഡ് വന്നു പോയിട്ടുണ്ടാകാം എന്നാണ് ആ പഠനങ്ങള്‍ കാണിക്കുന്നത്. അതിന്റെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
കേരളത്തിൽ മികച്ച പ്രവര്‍ത്തനം
കേരളത്തിലെ റിപ്പോര്‍ട്ടിങ് സംവിധാനത്തിന്റെ മികവു കൂടി പരിഗണിക്കേണ്ടതുണ്ട്. അവിടെ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍, കേരളത്തില്‍ 3 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരളത്തില്‍ കേസുകള്‍ മറ്റുള്ളവിടങ്ങളിലപേക്ഷിച്ചു കൂടുതല്‍ ആണെന്ന പ്രതീതി ഉണ്ടാകുന്നതിന്റെ കാരണം, ഇവിടെ നമ്മള്‍ രോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നു എന്നതുകൊണ്ട് കൂടിയാണ്.
കൊവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറച്ചു മരണ നിരക്കുള്ള, ഏറ്റവും കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മൂടിവച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങളുടെ അനുഭവങ്ങളെ മായ്ച്ചുകളയാന്‍ ഈ വ്യാജപ്രചാരകര്‍ക്ക് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.