ആപ്പ്ജില്ല

യുവതികളെ പമ്പയിൽ പോലീസ് തടയും; ഏഴംഗ ബെഞ്ചിന് വിട്ട നടപടി സ്റ്റേയ്ക്ക് തുല്യമെന്ന് നിയമോപദേശം

ക്ഷേത്രപ്രവേശന വിധിയുടെ വിശാല സാധ്യതകള്‍ ഏഴംഗ ബെഞ്ച് പരിശോധിക്കുന്ന സാഹചര്യത്തിൽ 2018ലെ ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നത് നിയമപ്രശ്നമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. യുവതികള്‍ക്ക് ദര്‍ശനം നടത്തണമെങ്കിൽ കോടതി ഉത്തരവുമായി വരട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Samayam Malayalam 16 Nov 2019, 1:03 pm

ഹൈലൈറ്റ്:

  • സുപ്രീം കോടതിയുടെ വിധി സ്റ്റേയ്ക്ക് തുല്യമെന്ന് സര്‍ക്കാരിന് നിയമോപദേശം
  • യുവതികള്‍ പ്രവേശിക്കാൻ ശ്രമിച്ചാൽ പമ്പയിൽ തടയും
  • മുഖ്യമന്ത്രിയ്ക്ക് എജി നിയമോപദേശം നല്‍കി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച കോടതി വിധി പുനഃപരിശോധിക്കാനായി ഏഴംഗ ബെഞ്ചിന് വിട്ട കോടതി നടപടി പഴയ വിധി സ്റ്റേ ചെയതതിന് സമമായി കാണാമെന്ന് സര്‍ക്കാരിന് നിയമോപദേശം. വിധി സ്റ്റേ ചെയ്തതായി ഭരണഘടനാ ബെഞ്ച് പരാമര്‍ശിച്ചിട്ടില്ലെങ്കിലും യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദ് സര്‍ക്കാരിനെ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എജി ഇക്കാര്യം വ്യക്തമാക്കിയത്.
എജിയ്ക്ക് പുറമെ നിയമസെക്രട്ടറി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ദുപ്ത തുടങ്ങിയവരോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഏഴംഗ ബെഞ്ചിന്‍റെ വിധിയ്ക്ക് ശേഷം പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമായി മാറിയെന്നും ഇത് യുവതീപ്രവേശനം അനുവദിക്കുന്നതിനു തുല്യമായി മാറിയെന്നും നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ 2018 സെപ്റ്റംബര്‍ 28ലെ വിധിയ്ക്ക് മുൻപുള്ള സാഹചര്യം നിലനിൽക്കുന്നുവെന്നാണ് നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചത്. ഈ മണ്ഡലകാലത്ത് യുവതീപ്രവേശനം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയദീപ് ഗുപ്തയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ക്ഷേത്രപ്രവേശന ചട്ടത്തിന്‍റെ കൂടുതൽ സാധ്യതകള്‍ ഏഴംഗ ബെഞ്ച് പരിശോധിക്കാനിരിക്കേ 2018ലെ വിധി തത്കാലം നടപ്പാക്കാനാവില്ല. വിശാല ബെഞ്ചിന്‍റെ വിധി വന്ന ശേഷവും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കാൻ കാലതാമസമുണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Also Read: സുരക്ഷയില്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി; ഇന്ന് നട തുറക്കും; കനത്ത ജാഗ്രത

അതേസമയം, സര്‍ക്കാരിന് നിയമോപദേശം ലഭിക്കും മുൻപു തന്നെ ഈ മണ്ഡലകാലത്ത് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. തത്കാലം യുവതികള്‍ ശബരിമലയിൽ പ്രവേശിക്കേണ്ടെന്നായിരുന്നു സിപിഎമ്മും തീരുമാനിച്ചത്. ശബരിമലയിൽ പ്രവേശിക്കേണ്ട സ്ത്രീകള്‍ കോടതി ഉത്തരവുമായി വരട്ടെയെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. ശബരിമലയിൽ യുവതികള്‍ക്ക് പ്രവേശിക്കാൻ സംരക്ഷണം നല്‍കില്ലെന്നും ആക്ടിവിസത്തിനുളള സ്ഥലമല്ല ശബരിമലയെന്നും കടകംപള്ളി വ്യക്തമാക്കി.


എന്നാൽ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി തനിക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവരടക്കമുള്ള യുവതികളെ പമ്പയിൽ വെച്ച് തടയാനാണ് പോലീസ് തീരുമാനം. ഏതെങ്കിലും വിധത്തിൽ സ്ത്രീകള്‍ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ അത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് സര്‍ക്കാരും സിപിഎമ്മും വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായതിനു സമാനമായ സംഘര്‍ഷങ്ങള്‍ ഇത്തവണയും ആവര്‍ത്തിച്ചാൽ ഒന്നര വര്‍ഷത്തിനു ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയ്ക്ക് തിരിച്ചടി നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജാഗ്രതയോടെ നീങ്ങുന്നത്.

Also Read: പകരം ചോദിക്കും.. മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; ഭീഷണി എത്തിയത് കത്തിന്‍റെ രൂപത്തിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്