ആപ്പ്ജില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഇതുവരെ ലഭിച്ചത് 1,032 കോടി

എന്നാല്‍ പ്രകൃതി ക്ഷോഭം ദുരിതത്തിലാഴ്ത്തിയ കേരളത്തില്‍ സുരക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്‍റെ ഒരു കാരണം സോഷ്യല്‍ മീഡിയയാണ്

Samayam Malayalam 3 Sept 2018, 1:07 pm
തിരുവനന്തപുരം: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1032 കോടി രൂപ. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. ഇതര സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭിക്കുന്നുണ്ട്.
Samayam Malayalam dd


പ്രളയത്തിനു ശേഷം ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിച്ച് തുടങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ക്ക് ആദായ നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം യുഎസിലെ പ്യുര്‍ട്ടോറിക്കോയെ ഇളക്കിമറിച്ച മരിയ കൊടുങ്കാറ്റിലകപ്പെട്ട് 3000 ത്തോളം പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഗൂഗിളിന്‍റെ കീഴിലുള്ള ആല്‍ഫബെറ്റ് എന്ന കമ്പനി സ്ഥലത്ത് ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കാനായി ഹീലിയം ബലൂണുകള്‍ സ്ഥാപിക്കുകയായിരുന്നു.

കൊടുങ്കാറ്റ് ബാധിച്ച സ്ഥലത്തുള്ളവരെ പുറം ലോകവുമായി ബന്ധിപ്പിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പിലാക്കാനും സാധിച്ചത് ഹീലിയം ബലൂണുകള്‍ സ്ഥാപിച്ചതു വഴിയായിരുന്നു.

എന്നാല്‍ പ്രകൃതി ക്ഷോഭം ദുരിതത്തിലാഴ്ത്തിയ കേരളത്തില്‍ സുരക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്‍റെ ഒരു കാരണം സോഷ്യല്‍ മീഡിയയാണ്.വിവിധ സ്ഥലങ്ങളിലുള്ളവരെ ഏകോപിപ്പിച്ച് പുനരധിവാസ പ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ കാര്യക്ഷമമായ ഇടപെടല്‍ വളരെയധികം ശ്ലാഘനീയമാണെന്നാണ് വിലയിരുത്തല്‍.

സഹായ മനസ്ക്കരെ ഒന്നിപ്പിക്കാനും അവശ്യ സമയത്ത് സഹായമെത്തിക്കാനും ഇത് മൂലം കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കുന്നതിനുള്ള വിവരങ്ങളും സോഷ്യല്‍മീഡിയ വഴി വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

ഇതിനെല്ലാം പുറമേ ലോക ബാങ്കില്‍ നിന്നും ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കില്‍ നിന്നും സംസ്ഥാനം ലോണ്‍ സ്വീകരിച്ചേക്കും. ബാങ്ക് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സുനാമി നാശം വിതച്ച സന്ദര്‍ഭത്തില്‍ തമിഴ്നാട് ഇത്തരത്തില്‍ ലോകബാങ്കില്‍ നിന്ന് ധനസഹായം സ്വീകരിച്ചിരുന്നു.

അടിയന്തിര സഹായമായി കേന്ദ്രത്തില്‍ നിന്നുളള 388 കോടിയ്ക്കു പുറമേ വിവിധ സംസ്ഥാനങ്ങളും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. 350 ഒാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മഹാപ്രളയത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി.

80000 ത്തിലധികം പേരെയാണ് സുരക്ഷാ സേനാംഗങ്ങള്‍ രക്ഷിച്ചത്. 96000 കിലോമീറ്ററോളം റോഡുകള്‍ തകര്‍ന്നു. 57000 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. 220 ലധികം പാലങ്ങളാണ് തകര്‍ന്നത്. മൊത്തത്തില്‍ 20000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്