ആപ്പ്ജില്ല

'ഇത് സമുദായ പാര്‍ട്ടിയല്ല'; നബിദിനാശംസ പറഞ്ഞ ജോസ് കെ മാണിയ്ക്ക് തെറിവിളി; പ്രതിരോധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍

നബിദിനത്തോട് അനുബന്ധിച്ച് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിനു താഴെയാണ് നിരവധി പ്രൊഫൈലുകളിൽ നിന്ന് അധിക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും ഉയര്‍ന്നത്.

Samayam Malayalam 20 Oct 2021, 10:25 am
കോട്ടയം: ഫേസ്ബുക്കിലൂടെ നബിദിനാശംസകൾ നേർന്ന ജോസ് കെ മാണിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശങ്ങളും തെറിവിളിയും. നബിദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ ജോസ് കെ മാണി കുറിച്ച പോസ്റ്റിനു താഴെയാണ് നിരവധി പേർ അസഭ്യവർഷവും വർഗീയ പരാമർശങ്ങളുമായി എത്തിയത്. ഇതോടെ പോസ്റ്റിനു താഴെ കമൻ്റ് ചെയ്യാനുള്ള സൗകര്യം എടുത്തു നീക്കിയ നിലയിലാണുള്ളത്.
Samayam Malayalam kerala congress m chairman jose k mani faces backlash for nabidinam 2021 post
'ഇത് സമുദായ പാര്‍ട്ടിയല്ല'; നബിദിനാശംസ പറഞ്ഞ ജോസ് കെ മാണിയ്ക്ക് തെറിവിളി; പ്രതിരോധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍



​ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇന്ന്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതൻ നബി തിരുമേനിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുക്കാം. ഈ പുണ്യദിനത്തിൻ്റെ പ്രാർഥന അതാവട്ടെ." ഇങ്ങനെയായിരുന്നു ജോസ് കെ മാണിയുടെ പോസ്റ്റ്. എന്നാൽ ജോസ് കെ മാണിയുടെ പോസ്റ്റ് മുസ്ലീം വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി ഒരു വിഭാഗം കമൻ്റ് ബോക്സിലെത്തുകയായിരുന്നു.

​അധിക്ഷേപ വര്‍ഷം

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയ 'സുഡാപ്പികളെ' സന്തോഷിപ്പിക്കാനാണ് ശ്രമമമെന്നും അടുത്ത തവണയും കേരള കോൺഗ്രസ് എം പാലായിൽ ജയിക്കില്ലെന്നു ഉറപ്പായെന്നും ചിലര്‍ കമൻ്റ് ചെയ്തു. "ഏതെങ്കിലും ഒരു വഞ്ചിയിൽ കാല് വയ്ക്കൂ ജോസ് മോനെ. അല്ലെങ്കിൽ പാല 2021 വീണ്ടും ആവർത്തിക്കും. നമ്മൾ എന്നും മുൻ M.P ആയി ഇരിക്കേണ്ടി വരും." ഒരു കമൻ്റിൽ പറയുന്നു. രൂക്ഷമായ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും വര്‍ഗീയതയുമായിരുന്നു പല കമൻ്റുകളിലും നിറഞ്ഞത്. എന്നാൽ ജോസ് കെ മാണിയെ പിന്തുണച്ചും പലരും കമൻ്റ് ചെയ്തിട്ടുണ്ട്.

ജോസ് കെ മാണിയെ അധിക്ഷേപിച്ച് കമൻ്റ് ബോക്സിലെത്തിയത് ബിജെപി അനുകൂലികളാണെന്നും പലതും ഫേക്ക് പ്രൊഫൈലുകളാണെന്നുമാണ് എതിര്‍വിഭാഗത്തിൻ്റെ ആരോപണം. ജോസ് കെ മാണിയുടെ പരാമര്‍ശത്തെച്ചൊല്ലി വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദീകരണവുമായി കേരള കോൺഗ്രസ് എം അനുകൂല സോഷ്യൽ മീഡിയ വിഭാഗവും രംഗത്തുണ്ട്.

​കേരള കോൺഗ്രസ് സമുദായ പാര്‍ട്ടിയല്ല

കേരള കോൺഗ്രസ് എന്നത് സമുദായ പാര്‍ട്ടിയല്ലെന്നും മന്നത്ത് പദ്മനാഭൻ തിരിതെളിച്ച പ്രസ്ഥാനമാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വവും മാധ്യമങ്ങളും കേരള കോൺഗ്രസിനെ ഒരു ക്രിസ്ത്യൻ പാര്‍ട്ടിയായി തളച്ചിടാൻ ശ്രമിക്കുകയാണെന്നുമാണ് ആരോപണം. ജോസ് കെ മാണി സമുദായ നേതാവല്ലെന്നും കേരള കോൺഗ്രസ് എം ചെയര്‍മാനാണെന്നും കേരള കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഓര്‍മപ്പെടുത്തുന്നു. പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് സമുദായസംഘടനകളിൽ പ്രവര്‍ത്തിക്കാനും മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്നും ഇതൊന്നും ആരും ചോദ്യം ചെയ്യാറില്ലെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

​പിന്നിൽ ആര്?

ജോസ് കെ മാണിയ്ക്കെതിരെ അധിക്ഷേപ വര്‍ഷം നടത്തിയ പല പ്രൊഫൈലുകളും വ്യാജമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കന്നു. ക്രിസ്ത്യൻ പേരുകളുള്ള ഇവയിൽ പലതും മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ പ്രൊഫൈലുകളാണെന്നാണ് ആരോപണം. ജോസ് കെ മാണിയെ അധിക്ഷേപിക്കാൻ ക്രിസ്ത്യൻ ഗ്രൂപ്പുകളിലും കോൺഗ്രസ് ഗ്രൂപ്പുകളിലും ആഹ്വാനമുണ്ടായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ജോസ് കെ മാണിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പ്രൊഫൈലുകളിൽ പലതും സംഘപരിവാര്‍ അനൂകൂല പോസ്റ്റുകളും പങ്കുവെച്ചിട്ടുള്ളതായി കാണാം. കേരളത്തിൽ നബിദിനാശംസ അറിയിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട മറ്റൊരു നേതാക്കള്‍ക്കും കിട്ടാത്ത തെറിവിളിയാണ് ജോസ് കെ മാണിയ്ക്ക് കിട്ടിയതെന്നും പാര്‍ട്ടി വൃത്തങ്ങൾ പറയുന്നു. അതേസമയം, ഈ ആരോപണങ്ങളോടു കോൺഗ്രസോ ബിജെപിയോ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി അനുകൂല പേജുകളിൽ പ്രത്യേക്ഷപ്പെട്ട വിശദീകരണത്തിലെ നിജസ്ഥിതി സ്ഥിരീകരിക്കാൻ സമയം മലയാളത്തിന് സാധിച്ചിട്ടില്ല.

'അന്ന് എതിര്‍ത്തത് ഇന്ന് കേരളം ഭരിക്കുന്നവര്‍'; ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് വി ഡി സതീശൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്