ആപ്പ്ജില്ല

ജോസും റോഷിയും നേരിട്ടിറങ്ങിയിട്ടും തോൽവി; എലിക്കുളത്ത് ജയിച്ച് കയറി യുഡിഎഫ്, കേരളാ കോൺഗ്രസിന് (എം) നിരാശ

കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക പഞ്ചായത്തായ എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് കേരളാ കോൺഗ്രസ് എം തോൽവി ഏറ്റുവാങ്ങിയത്

Samayam Malayalam 12 Aug 2021, 1:28 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ഫലം കേരളാ കോൺഗ്രസിന് (എം) കനത്ത തിരിച്ചടിയായിരുന്നു. മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തുകയും ജോസ് കെ മാണി പക്ഷം ഇടതുമുന്നണിയിൽ എത്തുകയും ചെയ്തതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പനാണ് വിജയം സ്വന്തമാക്കിയത്. കേരളാ കോൺഗ്രസ് എമ്മിൻ്റെ ഹൃദയഭൂമിയായ പാലായിലെ തോൽവി കനത്ത ക്ഷീണമാണ് പാർട്ടിക്ക് ഉണ്ടാക്കിയത്. ഈ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ കോട്ടയം ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടു.
Samayam Malayalam kerala congress m jose k mani faction candidate failed on elikkulam panchayath 14th ward in by poll 2021
ജോസും റോഷിയും നേരിട്ടിറങ്ങിയിട്ടും തോൽവി; എലിക്കുളത്ത് ജയിച്ച് കയറി യുഡിഎഫ്, കേരളാ കോൺഗ്രസിന് (എം) നിരാശ


ജോജോ ചീരാംകുഴിയുടെ മരണം

ജോജോ ചീരാംകുഴിയാണ് എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ വിജയിച്ചിരുന്നത്. തർക്കങ്ങളും ആഭ്യന്തരപ്രശ്നങ്ങളും രൂക്ഷമായതോടെ യുഡിഎഫ് വിട്ട് സ്വന്തന്ത്രനായി മത്സരിച്ചാണ് അദ്ദേഹം ജയം നേടിയത്. സ്ഥാനമേൽക്കുന്നതിന് മുൻപ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജോജോ ചീരാം കുഴി മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തിരിച്ചടി എലിക്കുളം പഞ്ചായത്തിൽ

കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക പഞ്ചായത്തായ എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് കേരളാ കോൺഗ്രസ് എം തോൽവി ഏറ്റുവാങ്ങിയത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജയിംസ് ചാക്കോ ജീരകത്തിൽ വിജയം സ്വന്തമാക്കി. എൽഡിഎഫിലെ ടോമി ഇടയോടിലിനെതിരെയാണ് ജയിംസ് ചാക്കോയുടെ വിജയം. ജയിംസ് ജീരകത്തിൽ 512 വോട്ടുകൾ നേടിയപ്പോൾ 353 വോട്ടുകൾ മാത്രമാണ് ടോമി ഇടയോടിയിൽ സ്വന്തമാക്കിയത്. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുമാണ് ജയിംസ്. അതേസമയം, നിർണായകമാകുമെന്ന് കരുതിയ ബിജെപി സ്ഥാനാർഥി ജയപ്രകാശ് വടകരയ്ക്ക് മൂന്ന് വോട്ടുകൾ മാത്രമാണ് നേടാനായത്. സ്വതന്ത്രർക്കെല്ലാം കൂടി 7 വോട്ടുകളും ലഭ്യമായി.

പ്രചാരണം നടന്നത് മാണി സി കാപ്പൻ്റെ നേതൃത്വത്തിൽ

എൽഡിഎഫിലെയും യുഡിഎഫിലെയും മന്ത്രിയും എംഎൽഎമാരുമടങ്ങുന്ന സംഘമാണ് വാർഡിൽതെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്ന വാർഡ് നഷ്ടമായത് യുഡിഎഫിന് തിരിച്ചടിയായിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണമാണ് യു ഡി എഫ് നടത്തിയത്. മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രചാരണം നടന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ജെ ജോസഫ്, കെ സി ജോസഫ്, പി ടി തോമസ്, ജോസഫ് വാഴയ്ക്കൻ, ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് എന്നിവരെ എത്തിച്ചാണ് വാർഡിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കിയത്. വാർഡിൽ വിജയം നേടുകയെന്നത് അഭിമാന പോരാട്ടമാണെന്നായിരുന്നു യുഡിഎഫിൻ്റെ വിലയിരുത്തൽ.

വീട് കയറി ജോസ് കെ മാണി

പാലാ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ പോലും തോൽക്കരുതെന്ന ലക്ഷ്യത്തോടെയാണ് കേരളാ കോൺഗ്രസ് എം വാർഡിൽ പ്രചാരണം നടത്തിയത്. യുഡിഎഫ് നേതൃത്വം നടത്തിയ പ്രചാരണങ്ങളെ മറികടക്കുന്ന പ്രവർത്തനങ്ങൾ നടത്തി. പാർട്ടി അധ്യക്ഷൻ കൂടിയായ ജോസ് കെ മാണി വീടുകൾ കയറി പ്രചാരണം നടത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം എൽ എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, എൽ ഡി എഫ് ജില്ലാ കൺ വീനർ എം ടി ജോസഫ് എന്നിവരാണ് മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയത്.

കേരളാ കോൺഗ്രസിന് (എം) കനത്ത തിരിച്ചടി

എലിക്കുളത്ത് വിജയിച്ചാൽ പാലായിൽ തിരിച്ചു വരാമെന്നുള്ള വിശ്വാസത്തിലായിരുന്നു കേരളാ കോൺഗ്രസ് (എം). ഇതിനായി ജനകീയനായ ടോമി ഇടയോടിയിലിനെ സ്ഥാനാർഥിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് വാർഡിൽ നടത്തിയത്. ഈ നീക്കത്തിൻ്റെ ഭാഗമായിട്ടാണ് മന്ത്രി അടക്കമുള്ളവരെ വാർഡിലെത്തിച്ച് പ്രചാരണത്തിൽ പങ്കാളികളാക്കിയത്. എന്നാൽ അപ്രതിക്ഷിത തിരിച്ചടി തെരഞ്ഞെടുപ്പിൽ സംഭവിച്ചു. പാലായിലെ പരാജയത്തിനുള്ള മറുപടി നൽകാനുള്ള അവസരം കൂടിയായിട്ടാണ് ഉപതെരഞ്ഞെടുപ്പിനെ ജോസ് പക്ഷം കണ്ടത്. 16 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 9 അംഗങ്ങളുള്ള എൽഡിഎഫിനെ ഉപതിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്