പിണറായി സര്‍ക്കാരിനൊപ്പം
പിണറായി വിജയന്റെ ഇടത് സര്‍ക്കാരിന്റെ തുടക്കം മുതൽ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസ് മേധാവിയാണ് ലോക്നാഥ് ബെഹറ. ഏറ്റവുമധികം കാലം ഈ പദവിയിൽ ഇരുന്നയാളും ബെഹറ തന്നെയാണ്. ആലപ്പുഴയില്‍ എ.എസ്. പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി എന്നീ സ്ഥാനങ്ങള്‍ മുതൽ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ഐ.ജി, എ.ഡി.ജി.പി, ആധുനികവല്‍ക്കരണവിഭാഗം എ.ഡി.ജി.പി, ജയില്‍ ഡി.ജി.പി, ഫയര്‍ഫോഴ്സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു.
പുതിയ മേധാവി
ബെഹറ പടിയിറങ്ങുന്നതോടെ പുതിയ മേധാവി ആരാണെന്നാണ് ചര്‍ച്ചകള്‍ ഉയരുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നടക്കും. മൂന്ന് പേരുകളാണ് ഉയര്‍ന്ന് കേൾക്കുന്നത്. പ്രധാനമായും സുദേഷ് കുമാര്‍, ബി സിന്ധ്യ, അനിൽ കാന്ത് ഇവരിൽ ആരാണ് അടുത്ത മേധാവിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും.
പിന്തുണ അനിൽ കാന്തിന്
പട്ടികയിൽ ഉള്ളവരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനിൽകാന്തിനാണ്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുമുണ്ട്. റോഡ് സേഫ്റ്റി കമ്മീഷണറാണ് അനിൽകാന്ത്. അതിന് പുറമെ, കഴിഞ്ഞ സര്‍ക്കാരിൽ പ്രധാനപദവിയിൽ നിന്നിരുന്നതും യോഗ്യതയായി ഉയര്‍ന്നു കാണിക്കുന്നത്. അതേസമയം അദ്ദേഹം ജനുവരിയിൽ വിരമിക്കുമെന്നത് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
സീനിയോരിറ്റി സുദേഷ് കുമാർ
ഡിജിപി പട്ടികയിൽ സീനിയോരിറ്റി പരിഗണിച്ചാൽ സുദേഷ് കുമാറിനാണ് അനുകൂലമാകും. പോലീസിന് പുറമെ കേന്ദ്ര ഏജൻസികളിലടക്കം പ്രവർത്തിച്ച് പരിചയം ഉണ്ട്. ഡൽഹി ബന്ധമുള്ളതിനാൽ ബെഹറയുടെ ഉത്തമ പിന്‍ഗാമിയാണ് സുദേഷ് കുമാര്‍ എന്നും പിന്തുണക്കുന്നവര്‍ പറയുന്നു. പക്ഷെ, ഏറെ വിവാദമായ ദാസ്യപ്പണി വിവാദം സുദേഷ് കുമാറിന് തിരിച്ചടിയാകുമെന്നും കരുതുന്നുണ്ട്. സുദേഷ് കുമാറിന്റെ മകള്‍, എ.ഡി.ജി.പിയുടെ ഡ്രൈവറായ ഗവാസ്‌കറിനെ മര്‍ദ്ദിച്ചതാണ് വിവാദത്തിന് കാരണം.
ആദ്യ വനിത ഡിജിപി?
സാധ്യതാ പട്ടികയിൽ മൂന്നാമത്തേതും ഏക വനിതയുമാണ് ബി സന്ധ്യ. സ്ഥാനത്തേക്ക് എത്തുകയാണെങ്കിൽ ആദ്യ വനിതാ ഡിജിപിയെ നിയമിച്ച ചരിത്രം കുറിക്കാൻ കേരളത്തിന് സാധിക്കും. സംസ്ഥാനത്ത് ഇതുവരെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയിലേക്ക് ഒരു സ്ത്രീയ്ക്ക് എത്താൻ സാധിച്ചിട്ടില്ല. മുൻപ് ശ്രീലേഖ ഡിജിപി സ്ഥാനത്തേക്ക് എത്തിയിരുന്നെങ്കിലും അഗ്നിശമനസേനയുടെ മേധാവി സ്ഥാനമാണ് ലഭിച്ചത്.