ആപ്പ്ജില്ല

ഒളിച്ചുവെക്കാൻ ഒന്നുമില്ല; സത്യം തെളിയും വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കും: അനിൽ നമ്പ്യാർ

സ്വർണ്ണ കടത്ത് കേസിൽ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയം നീങ്ങും വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കും. സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണെന്നും അനിൽ ആരോപിക്കുന്നു.

Samayam Malayalam 28 Aug 2020, 5:30 pm
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്ന് ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ. അധികം വൈകാതെ സത്യം പുറത്ത് വരുമെന്നും അതുവരെ മാറി നിൽക്കുകയാണെന്നും അനിൽ നമ്പ്യാർ വ്യക്തമാക്കി. ചാനലിന്റെ ഓണം പരിപാടിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഷൂട്ടിങ് തിരക്കിൽ ആയതിനാലാണ് പ്രതികരണം വൈകിയത് എന്നും അനിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Samayam Malayalam അനിൽ നമ്പ്യാർ |Facebook
അനിൽ നമ്പ്യാർ |Facebook


Also Read: 'പ്രതികള്‍ക്ക് വി മുരളീധരൻ്റേത് പരോക്ഷ നിര്‍ദേശം?' സ്വര്‍ണക്കടത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം

അനിൽ നമ്പ്യാർ പറയുന്നത്,

"നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഞാൻ ഭയക്കുന്നില്ല.
കഴിഞ്ഞ ഒരു വർഷത്തെ കോൾ ഡീറ്റയിൽസ് റെക്കോഡ് പരിശോധിച്ചാൽ ഞാൻ ഈ സ്ത്രീയെ വിളിച്ചത് ഒരേ ഒരു തവണയാണ്. ആ വിളി യുഎഇ കോൺസുലേറ്റിൻ്റെ വിശദീകരണം തേടാൻ മാത്രമായിരുന്നു. കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലും (അവർ സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിച്ച കാര്യം എനിക്കറിയില്ലായിരുന്നു) എനിക്ക് പരിചയമുള്ള ഒരു വ്യക്തിയെന്ന നിലയിലും ഫോണിൽ വിളിച്ച് നിജസ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ച ഞാൻ തന്നെ അവരോട് അതല്ലെന്ന് പറയാൻ നിർദ്ദേശിച്ചെന്ന മൊഴിയുടെ സാംഗത്യവും മനസ്സിലാകുന്നില്ല."

Also Read: അനിൽ നമ്പ്യാർ തനിക്ക് മദ്യസൽക്കാരം നൽകി, 2018 മുതൽ ബന്ധം: സ്വപ്ന സുരേഷ്

"യുഎഇ കോൺസുലേറ്റിന്റെ വിശദീകരണം പ്രാധാന്യത്തോടെ രണ്ട് മണിയുടെ വാർത്താ ബുള്ളറ്റിനിൽ കൊടുക്കുകയും ചെയ്തിരുന്നു. സ്വപ്നയെ ഉപദേശിക്കുകയോ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയോ എന്റെ ജോലിയല്ല. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പോലുള്ള ഒരു കൺസൾട്ടൻസി കൈയിലുള്ളപ്പോൾ അവർ എന്നെപ്പോലുള്ള ഒരാളെ സമീപിക്കേണ്ട കാര്യവുമില്ല. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ. ഞാൻ അവരെ വിളിക്കുമ്പോൾ അവർ സംശയത്തിൻ്റെ നിഴലിൽ പോലുമില്ലായിരുന്നു. 2018 ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ."

Also Read: 'അനിൽ നമ്പ്യാരുടെ മൊഴിയിൽ വ്യക്തതയില്ല'; വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

"സ്വർണ്ണക്കടത്തിന് പിന്നിൽ ഇവരാണെന്നറിഞ്ഞിട്ടും ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവർക്കുമറിയാമല്ലോ. പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല ! സ്വപ്നയുമായി ടെലിഫോണിൽ സംസാരിച്ച
മാധ്യമപ്രവർത്തകൻ ഞാൻ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ല ! അവരുമായി അടുപ്പമുള്ള മാധ്യമപ്രവർത്തകർ ആരൊക്കെയാണെന്ന് ആർക്കും അറിയേണ്ട ! അതായത് സ്വർണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാൻ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം.
സ്വർണ്ണക്കടത്ത് കണ്ടെത്തിയ ജൂലൈ അഞ്ച് മുതൽ ഇതു സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും സമഗ്രമായും വസ്തുനിഷ്ഠമായും ജനം ടിവി അവതരിപ്പിക്കുന്നുണ്ട്. അത് തുടർന്നും ശക്തിയുക്തം മുന്നോട്ട് പോകണം. ചാനലിലെ എൻ്റെ സാന്നിദ്ധ്യം വാർത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാൻ മനസ്സിലാക്കുന്നു. അതിനാൽ ഈ വിഷയത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു." അനിൽ നമ്പ്യാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്