ഒരു ഓണ്‍ലൈൻ വാര്‍ത്താ പോര്‍ട്ടലാണ് ഇത്തരത്തിൽ സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദസന്ദേശം എങ്ങിനെ പുറത്തുവന്നുവെന്നത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ മൊഴി നൽകാൻ സമ്മര്‍ദ്ദം
മുഖ്യമന്ത്രിക്ക് എതിരായ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞതായാണ് സ്വപ്നയുടേത് എന്ന് അവകാശപ്പെടുന്ന് സന്ദേശത്തിൽ പറയുന്നത്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയിൽ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റു പറഞ്ഞാൽ മാപ്പ് സാക്ഷി ആക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നത് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
ലക്ഷ്യം മുഖ്യമന്ത്രി
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സ്വപ്നയുടേത് എന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്. നേരത്തെ എം ശിവശങ്കറും ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇയാളുടെ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു.
അവ്യക്തത
പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേത് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏത് അന്വേഷണ ഏജന്‍സിയെക്കുറിച്ചാണ് സ്വപ്നയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ ആരോപിക്കുന്നത് എന്ന് വ്യക്തമല്ല. അതിനാൽ തന്നെ നിരവധി ദുരൂഹതകളും ഉയര്‍ന്നിരിക്കുകയാണ്. അതിന് പുറമെ, ജയിലിഷ നിരവധിയാളുകള്‍ സ്വപ്നയെ സന്ദര്‍ശിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു.
അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ജയിലിനുള്ളിൽ നിന്നും ഇത്തരത്തിൽ ഒരു ശബ്ദസന്ദേശം പുറത്തുവന്നത് എങ്ങിനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നു. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ജയിലിൽ നിയമം ലംഘിച്ച് സ്വപ്നയെക്കാണാൻ നിരവധി ആളുകൾ വരുന്നു എന്ന ആരോപണം ഉന്നയിച്ചത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അതും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട്. ഡി. ജി. പി അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും ബിജെപി അധ്യക്ഷന്‍ ഫേസ്ബുക്കിൽ കുറിച്ചു.