ആപ്പ്ജില്ല

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

Samayam Malayalam 5 Jul 2019, 10:36 am
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്കുമാറിൻ്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണ കമ്മീഷന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Samayam Malayalam nedumkandam custody death


അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുതരാൻ ഹൈക്കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സിറ്റിങ് ജഡ്ജിയെ ലഭ്യമായില്ലെങ്കിൽ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളവരുടെ സേവനം സര്‍ക്കാര്‍ തേടും. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ കഴിഞ്ഞദിവസം നെടുങ്കണ്ടം മുൻ എസ്‌ഐ കെ.എ സാബു, സിവിൽ പോലീസ് ഓഫീസ്ആർ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 12 മുതൽ 15 വരെ രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത് മർദ്ദിച്ചിരുന്നതായി രണ്ടു പോലീസ് ഉദ്യോഗസ്ഥരും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കസ്റ്റഡിയിലെ കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഹരിത ഫിനാൻസിയേഴ്സ് ഉടമ രാജ്‍‍കുമാര്‍ കൊല്ലപ്പെട്ടതെന്നാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. കാൽവെള്ളയിലും തുടയിലും മര്‍ദ്ദനമേറ്റെന്നും മര്‍ദ്ദനം തടയാൻ എസ്‍ഐ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രാകൃതമുറകള്‍ ഉപയോഗിച്ചുള്ള മർദ്ദനമാണ് മരണകാരണം.

കേസിൽ ഇതുവരെ നാലു പ്രതികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒന്നും നാലും പ്രതികളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ സിപിഓ സജിമോൻ ആന്‍റണിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

നിലവിൽ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഞ്ച് പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ സംഭവത്തിൽ പങ്കുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ചോദ്യം ചെയ്യണമെന്നുമാണ് രാജ്‍‍കുമാറിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. രാജ്‍‍കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

മലയാളം സംസാരിക്കാനറിയാത്ത, ഒൻപതാം ക്ലാസ വിദ്യാഭ്യാസം മാത്രമുള്ള രാജ്‍‍കുമാര്‍ കോലാഹലമേട്ടിലെ ഒരു ലയത്തിൽ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത രാജ്‍‍കുമാറിനെ മുൻനിര്‍ത്തി മറ്റാരെങ്കിലും ആസൂത്രണം ചെയ്തതാണ് സാമ്പത്തിക തട്ടിപ്പ് എന്നാണ് കുടുംബത്തിന്‍റെ വാദം. നാട്ടുകാരിൽ നിന്ന് സ്വരൂപിച്ച കോടിക്കണക്കിന് രൂപ രാജ്‍‍കുമാര്‍ എങ്ങോട്ടാണ് മാറ്റിയതെന്ന് കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഹരിത ഫിനാൻസിൽ പണം നിക്ഷേപിച്ച നാട്ടുകാരുടെ പരാതിയെ തുടർന്ന് ജൂൺ 13 നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജൂൺ 21ന് പോലീസ് കസ്റ്റഡിയിൽ വച്ച് രാജ്‌കുമാർ മരിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്