തിരുവനന്തപുരം: സംസ്ഥാനം കൊറോണ ഭീതിയിൽ നിൽക്കെ പൊന്മുടിയിലേക്ക് ഉല്ലാസ യാത്രയുമായി ഗവർണർ ആരിഫ് മുണമ്മദ് ഖാൻ. ഗവർണരും കുടുംബവും ഉൾപ്പെടുന്ന 20 അംഗ സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പൊന്മുടിയിലെത്തിയത്. കൊറോണ ഭീതിയെത്തുടര്‍ന്ന് പൊന്മുടിയിൽ പ്രവേശനം നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറമെ നിന്നുള്ള സന്ദർശകരൊന്നും ഇവിടെ ഇല്ല.
എന്നാൽ സംസ്ഥാനത്ത് ജാഗ്രത പുലർത്താനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും സർക്കാർ ആവശ്യപ്പെടുന്നതിനിടെ ഗവർണറും സംഘവും പൊന്മുടിയിലെത്തിയത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഗവർണറും സംഘവും പൊന്മുടിയിലേക്ക് യാത്ര തിരിച്ചത്. ഭാര്യയും രാജ് ഭവനിലെ നാലു ജീവനക്കാരും ഡോക്ടറും പോലീസുകാരും സംഘത്തിലുണ്ട്.
Also Read: കോണ്ടാക്ട് ട്രേസിങ് മാത്രമല്ല, മിറ്റിഗേഷനും വേണം; 10 നിർദേശങ്ങളുമായി ചെന്നിത്തല
പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തിലെത്തിയ ഗവര്‍ണറെയും ഭാര്യയും കെടിഡിസി മാനേജിങ് ഡയറക്ടര്‍ കൃഷ്ണതേജ്, നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലറും സംഘവും ചേർന്നാണ് സ്വീകരിച്ചത്. കെടിഡിസിയുടെ പുതുതായി നിര്‍മിച്ച വില്ലകളിലാണ് ഇവരുടെ താമസം ഒരുക്കിയിരിക്കുന്നത്.
കൊറോണ ഭീതിയെത്തുടർന്ന് സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെത്തിയ വിദേശികളിൽ ചിലർക്കും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ആളുകൾ അതീവ ജാഗ്രത പുലർർത്തണമന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.