Please enable javascript.Wayanad Tunnel Road Work,കുരുക്കിന് പരിഹാരമാകും? താമരശ്ശേരി ചുരത്തിന് ബദലായി തുരങ്കപാത; നിർമാണം ഉടൻ ആരംഭിക്കും, ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം - kerala govt goes ahead to acquire land for wayanad tunnel to avoid thamarassery churam traffic block - Samayam Malayalam

കുരുക്കിന് പരിഹാരമാകും? താമരശ്ശേരി ചുരത്തിന് ബദലായി തുരങ്കപാത; നിർമാണം ഉടൻ ആരംഭിക്കും, ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

thamarassery
താമരശ്ശേരി ചുരം
Edited byലിജിൻ കടുക്കാരം | Samayam Malayalam 2 Nov 2023, 11:58 am

ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്നായിരുന്നു കഴിഞ്ഞയാഴ്ച ചുരം വഴിയുള്ള യാത്ര തടസ്സപ്പെട്ടത്. താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി തകരാറായി കുടുങ്ങി. ഇതിന് പിന്നാലെയാണ് ചുരത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിർദ്ദിഷ്ട തുരങ്കപാത തുറന്നാൽ ഇരുജില്ലകളിലും വലിയമാറ്റങ്ങൾ ഉണ്ടാകും.

ഹൈലൈറ്റ്:

  • താമരശ്ശേരി ചുരത്തിന് ബദലായി തുരങ്കപാത
  • നിർമാണം മാർച്ചിൽ ആരംഭിക്കും
  • ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

കോഴിക്കോട്: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി തുരങ്കപാത വരും. നിര്‍ദിഷ്ട തുരങ്കപാതയുടെ നിർമാണം വൈകാതെ ഉടൻ ആരംഭിക്കും. താമരശ്ശേരി ചുരത്തിന് ബദല്‍ റോഡെന്ന രീതിയിലും യാത്ര സമയം ചുരുങ്ങുമെന്ന രീതിയിലും രണ്ട് ജില്ലക്കാരും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന പദ്ധതിയാണ് ടണൽ നിർമാണം. കഴിഞ്ഞദിവസങ്ങളിൽ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളമാണ് തിരക്ക് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധിദിവസങ്ങളിലും, രണ്ടാംശനിയോട് ചേർന്നുവരുന്ന വെള്ളിയാഴ്ചകളിലും വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. ആറുചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, 10 ചക്രത്തിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ എന്നിവ ചുരത്തിലൂടെ കടന്നുപോകാൻ ഈ സമയത്ത് അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ ആറുമുതൽ ഒമ്പതുവരെയും ഈ നിരോധനം പ്രാബല്യത്തിലുണ്ടാകും.വയനാട്ടുകാരുടെ യാത്രാദുരിത്തിന് പരിഹാരമായ തുരങ്കപാത എത്തുന്നതുവരെ ഈ നിയന്ത്രണം ഉണ്ടാകുമോയെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.

സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും; 237 കോടി രൂപയുടെ പദ്ധതി
അടുത്ത മാർച്ചിൽ തുരങ്കപാതയുടെ നിർമാണോദ്ഘാടനം തുടങ്ങുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. നിലവിൽ കോഴിക്കോട് ജില്ലയിലും വയനാടും ഭൂമി ഏറ്റെടുക്കലിന്‍റെ 19(1) നോട്ടിഫിക്കേഷന്‍ ഘട്ടത്തിലാണ്. പാരിസ്ഥിക അനുമതി സംബന്ധിച്ച പഠനങ്ങൾ ഉടൻ പൂർത്തിയാക്കും. അനുമതി ഈ വർഷം അവസാനത്തോടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞത്.

തുരങ്കപാതയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് അടുത്ത മാര്‍ച്ചോടെ നിര്‍മാണോദ്ഘാടനം നടത്തുകയെന്നതാണ് നിലവിലെ ലക്ഷ്യം. തുടർന്ന് നാലു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കാൻ കഴിയുന്ന വിധത്തിൽ നിർമാണം മുന്നോട്ടുകൊണ്ടുപോകും.

തുരങ്കപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ എല്ലാ പുനരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഈ മാസം ആദ്യം നിർദേശം നൽകിയിരുന്നു. രണ്ട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ് ആവശ്യം. 2,043 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 2021ൽ ആയിരുന്നു തുരങ്കപാതയുടെ അലൈൻമെന്‍റിന് സർക്കാർ അംഗീകാരം നൽകിയത്.

തുരങ്കപാത യാഥാർഥ്യമായാൽ വയനാടിന്‍റെ ടൂറിസം രംഗത്തിന് വൻ ഊർജ്ജമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിവസേന മുപ്പതിനായിരത്തോളം വാഹനങ്ങളാണ് വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി പാതയിലൂടെ കടന്നുപോകുന്നത്. അവധി ദിനങ്ങളിൽ ജില്ലയിലേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്. ഈ ഘട്ടത്തിൽ ചുരത്തിൽ ഗതാഗത കുരുക്കും പതിവാണ്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട് മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താന്‍ താമരശ്ശേരി ചുരം പാതയാണ് വയനാട്ടുകാർ ആശ്രയിക്കുന്നത്. വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതും മണിക്കൂറുകളോളം ബ്ലോക്ക് അനുഭവപ്പെടുന്നതും വലിയ ദുരിതത്തിന് ഇടയാക്കുന്നുണ്ട്.

അഞ്ച് ജില്ലകളിലേക്ക് ശക്തമായ മഴയെത്തുന്നു; ഇടിമിന്നലിനും സാധ്യത; യെല്ലോ അലേർട്ട്
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം അറുതിയാകും. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാകും നിർമാണം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത.

തുരങ്കപാത യാഥാര്‍ഥ്യമാകുമ്പോൾ കോഴിക്കോടുനിന്നും വയനാട്ടിലേക്കും അവിടെ നിന്ന് ബെംഗളൂരു, ഊട്ടി തുടങ്ങിയ സ്‌ഥലങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. ടൂറിസം മേഖലയിലും വിപ്ലവകരമായ മാറ്റമാകും തുരങ്കപാത തുറക്കുന്നത്.

Read Latest Kerala News and Malayalam News
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ