ആപ്പ്ജില്ല

നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം കൈമാറി സംസ്ഥാന സർക്കാർ

ഐഎസ്ആര്‍ഓ ചാരക്കേസ് മൂലം നമ്പി നാരായണനും രാജ്യത്തിനും സംഭവിച്ച നഷ്ടങ്ങള്‍ കണക്കുകൂട്ടാൻ കഴിയില്ലെന്ന് മുൻ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.

Samayam Malayalam 11 Aug 2020, 3:57 pm
തിരുവനന്തപുരം: ഐഎസ്ആര്‍ഓ ചാരക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുൻ ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരത്തുക കൈമാറി. 1.3 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷം രൂപയ്ക്ക് പുറമെയാണ് സര്‍ക്കാര്‍ ശേഷിക്കുന്ന തുക കൈമാറിയത്.
Samayam Malayalam നമ്പി നാരായണൻ
നമ്പി നാരായണൻ


മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ 20 വര്‍ഷം മുൻപാണ് തിരുവനന്തപുരം സബ് കോടതിയിൽ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നമ്പി നാരായണനുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ മുൻ ചീഫ് സെക്രട്ടറിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇതേത്തുടര്‍ന്ന് തിരുവനനന്തപുരം സബ് കോടതിയിൽ രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തു തീര്‍ക്കാൻ 1.3 കോടി രൂപ നല്‍കാൻ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതിന് കഴിഞ്ഞ വര്‍ഷം ഡിസംബറിൽ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇത്രയും കാലം നീതി വൈകിയതിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക 1.3 കോടി രൂപയായി വര്‍ധിപ്പിച്ചത്.

Also Read: റഷ്യ കൊറോണ വാക്‌സിൻ യാഥാർത്ഥ്യമാക്കി; ആദ്യം സ്വീകരിച്ചവരിൽ വ്ലാഡിമിർ പുടിന്റെ മകളും

ഈ തുക നമ്പി നാരായണന് സ്വീകാര്യമാകുമെന്നും ചാരക്കേസ് മൂലം ഐഎസ്ആര്‍ഓയിൽ നിന്ന് പുറത്തായതോടെ അദ്ദേഹത്തിനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാൻ കഴിയില്ലെന്നും കെ ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്ന ഏതു തുകയും സ്വീകരിക്കുമെന്നും കേസ് യുക്തിപരമായി പര്യവസാനിക്കണമെന്നും നമ്പി നാരായയണൻ മുൻപ് പ്രതികരിച്ചിരുന്നു.

Also Read: പെണ്‍മക്കള്‍ ജീവിതാവസാനത്തോളം തുല്യ അവകാശമുള്ളവർ; ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ സുപ്രീം കോടതി

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപയും മനുഷ്യാവകാശ കമ്മീഷൻ്റെ ശുപാര്‍ശയിൽ 10 ലക്ഷം രൂപയും മുൻപ് നമ്പി നാരായണന് നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്