ആപ്പ്ജില്ല

സ്വർണക്കടത്തിൽ ഖുറാനെ വലിച്ചിടേണ്ട; ലീഗ് ആ കെണിയിൽ വീഴില്ലെന്ന് കുഞ്ഞാലിക്കുട്ടി

പല വിഷയങ്ങള്‍ ഒരേ സമയം ചര്‍ച്ച ചെയ്ത് തടിയൂരാനുള്ള മെയ്‍വഴക്കമാണ് സിപിഎം കാണിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബിജെപിയ്ക്ക് മുതലെടുക്കാൻ സിപിഎം അവസരമുണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Samayam Malayalam 18 Sept 2020, 8:05 pm
കൊച്ചി: സ്വര്‍ണക്കടത്ത് വിവാദത്തിൽ സിപിഎം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം മതത്തെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഎം നടത്തുന്നത് പല വിഷയങ്ങള്‍ ഒരുമിച്ച് ചര്‍ച്ചയാക്കി "തടിയൂരാനുള്ള മെയ് വഴക്കമാണെന്നും" ഈ കെണിയിൽ മുസ്ലീം ലീഗ് വീഴില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. "ഖുറാന്റെ പേരിൽ തടിയൂരാൻ സിപിഎം ശ്രമിക്കേണ്ട, കേരളീയർ മണ്ടന്മാരമല്ല. ഇതൊരു വെള്ളരിക്കപ്പട്ടണവുമല്ല." കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Samayam Malayalam kunhalikutty
ആരോപണവുമായി കുഞ്ഞാലിക്കുട്ടി


ബിജെപിയ്ക്ക് മുതലെടുക്കാൻ സിപിഎം അവസരമുണ്ടാക്കുകയാണെന്നും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടെന്ന് തിരിച്ചറിയാനെങ്കിലും എൽഡിഎഫ് നേതാക്കള്‍ക്ക് കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുമുന്നണിയാണ് ബിജെപിയെ "വലുതാക്കാനുള്ള" ശ്രമം നടത്തുന്നതെന്നും എന്നാൽ കേരളത്തിലായാലും പാര്‍ലമെന്‍റിലായാലും ലീഗ് ബിജെപിയ്ക്കെതിരായ നയമാണ് സ്വീകരിക്കുന്നതെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.

Also Read: Column: വി മുരളീധരനു നേർക്ക് വിരൽ ചൂണ്ടാത്ത കോൺഗ്രസ്; പേടിച്ചരണ്ട മാധ്യമങ്ങളും

മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ബിജെപിയെ മുസ്ലീം ലീഗാണ് "തറ പറ്റിച്ചത്" എന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടക്കാട്ടി. ഡൽഹി കലാപത്തിൽ സീതാറാം യെച്ചൂരിയ്ക്കെതിരെ കേസെടുത്തത് തങ്ങള്‍ എതിര്‍ത്തിരുന്നു. ഇന്ത്യയിൽ എതിര്‍ക്കേണ്ടത് ബിജെപിയെ ആണെങ്കിലും കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാത്രമേ ഉള്ളൂവെന്നും ബിജെപി അല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. "കേരളത്തിൽ മുഖ്യശത്രു ബിജെപിയാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പറയുന്നത്." കുഞ്ഞാലിക്കുട്ടി ആരോപിച്ചു. "കേരളത്തിൽ എൽഡിഎഫും യുഡിഎഫുമേ ഉള്ളൂ ബിജെപിയൊന്നും അല്ല. ഇനിയും ഒന്നുമുണ്ടാവില്ല."

Also Read: ചൈനീസ് ആപ്പുകള്‍‍ക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും; ടിക്ടോക്കും വി ചാറ്റും ഞായറാഴ്ചയോടെ നിരോധിക്കും

ഖുറാൻ വിതരണം ചെയ്യാനോ കൊണ്ടുപോകാനോ തടസ്സമില്ലെന്നും എന്നാൽ സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ ഖുറാൻ്റെ കാര്യം പറഞ്ഞ് വിവാദമാക്കേണ്ടെന്നാണ് ലീഗിൻ്റെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യഥാര്‍ഥ വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങള്‍ക്ക് മന്ത്രിമാര്‍ "നേരേ ചൊവ്വേ മറുപടി പറയണം" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്ന് പറയുമ്പോള്‍ മതവികാരമുണ്ടാക്കാൻ ശ്രമിക്കുന്നതും അടിച്ചൊതുക്കുന്നതും ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഏതായാലും ആ കെണിയിൽ വീഴാൻ പോകുന്നില്ല."

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്