ആപ്പ്ജില്ല

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

ഐസിഎംആര്‍ അനുമതിയുള്ള ലാബുകള്‍ക്കും ആശുപത്രികള്‍ക്കും കൊവിഡ് പരിശോധനയ്ക്കായി പുറത്ത് ക്ലിനിക്കുകള്‍ തുടങ്ങാനും അനുമതി നല്‍കി.

Samayam Malayalam 21 Oct 2020, 8:20 pm
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 പരിശോധനാ നിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. പരിശോധനാ സാമഗ്രികളുടെ ലഭ്യത വര്‍ധിച്ചതോടെയാണ് നിരക്ക് കുറച്ച് ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധ കണ്ടെത്താനും സ്ഥിരീകരിക്കാനുമുള്ള വിവിധ പരിശോധനകളുടെ നിരക്കാണ് കുറച്ചത്.
Samayam Malayalam Covid-19 testing
പ്രതീകാത്മക ചിത്രം. Photo: The Times of India/File


ആര്‍ടി - പിസിആര്‍ ടെസ്റ്റിൻ്റെ നിരക്ക് 2750 രൂപയിൽ നിന്ന് 2100 രൂപയാക്കിയാണ് കുറച്ചത്. ഇതിനു പുറമെ ട്രൂനാറ്റ് പരിശോധനയുടെ നിരക്കും കുറച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളാക്കി നടത്തുന്ന ഈ പരിശോധനയുടെ നിരക്ക് ഇനി മുതൽ മൊത്തം 2200 രൂപയായിരിക്കും. നേരത്തെ രണ്ട് ഘട്ടങ്ങള്‍ക്കും 1500 രൂപ വീതം മൊത്തം 3000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ജീൻ എക്സ്പര്‍ട്ട് പരിശോധനയുടെ നിരക്ക് 2500 രൂപയാക്കി നിശ്ചയിച്ചതായും ആരോഗ്യവകുപ്പിൻ്റെ ഉത്തരവിൽ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചെലവ് കുറഞ്ഞ ആൻ്റിജൻ പരിശോധനയുടെ നിരക്ക് 625 രൂപ എന്നതിൽ മാറ്റമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: കേരളത്തിൽ ഇന്ന് 8369 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 6839 രോഗമുക്തി

സര്‍ക്കാര്‍ സംവിധാനത്തിൽ പരിശോധനകള്‍ സൗജന്യമാണെങ്കിലും ഐസിഎംആറിൻ്റെ അംഗീകാരമുള്ള ലബോറട്ടറികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് പരിശോധനകള്‍ നടത്താൻ അനുമതിയുണ്ട്. ഇവര്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാകുക. കൂടാതെ ഐസിഎംആര്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് കൊവിഡ് പരിശോധനയ്ക്കായി പുറത്ത് കയോസ്കുകള്‍ തയ്യാറാക്കാനുള്ള അനുമതിയും ആരോഗ്യവകുപ്പ് നല്‍കി. മുൻപ് പരിശോധനാ സാമഗ്രികളുടെ ലഭ്യത കുറവായിരുന്നതിനാലാണ് നേരത്തെയുണ്ടായിരുന്ന നിരക്കുകളെന്നും പരിശോധനയ്ക്കുള്ള സാമഗ്രികളുടെ ലഭ്യത വര്‍ധിച്ച സാഹചര്യത്തിലാണ് നിരക്ക് കുറച്ചതെന്നുമാണ് ആരോഗ്യവകുപ്പ് ഉത്തരവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നത്.

Also Read: ഹോട്ട് സ്‌പോട്ടുകളിൽ മാറ്റം; 7262 സമ്പര്‍ക്കം, സംസ്ഥാനത്ത് 2,80,232 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധനയുടെ നിരക്ക് കുറയ്ക്കാനും പരിശോധനകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വഴി വ്യാപിപ്പിക്കാനും തീരുമാനമെടുക്കുന്നത്. ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനമായും ഉയര്‍ന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്