ആപ്പ്ജില്ല

പകർച്ചവ്യാധികൾക്കെതിരേ ആരോഗ്യവകുപ്പിന്‍റെ 'ഹെൽത്തി കേരള'

പകർച്ചവ്യാധികൾക്കു കാരണമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി വീടുകൾ, സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ, നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, അന്യദേശതൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

Samayam Malayalam 27 Jun 2019, 10:47 am
തൃശൂര്‍: പകർച്ചവ്യാധികൾക്കെതിരേ കര്‍ശന പരിശോധനകളുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയായ ഹെൽത്തി കേരളയുടെ ഭാഗമായാണ് വകുപ്പ് നിരന്തരമായി പരിശോധനകള്‍ നടത്തുന്നത്. പകർച്ചവ്യാധികൾക്കു കാരണമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി വീടുകൾ, സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ, നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, അന്യദേശതൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
Samayam Malayalam health


വിവിധ ജില്ലകളിലായാണ് ആരോഗ്യവകുപ്പിന്‍റെ പരിശോധനകള്‍ പുരോഗമിക്കുന്നത്. ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡിഎംഒ, പ്രോഗ്രാം ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങിയ നാലു ടീമുകളും ബ്ലോക്ക്തലങ്ങളിൽ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയ ഉദ്യോഗസ്ഥർ അടങ്ങിയ സംഘവുമാണ് പരിശോധനയിൽ പങ്കെടുക. കഴിഞ്ഞ ദിവസം തൃശൂരില്‍ വിവിധയിടങ്ങളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്.

തൃശൂരില്‍ മാത്രം ആകെ 16974 വീടുകൾ, 766 സ്ഥാപനങ്ങൾ, 119 തോട്ടങ്ങൾ, 133 നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, 312 താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 66 വീടുകൾ, 46 സ്ഥാപനങ്ങൾ, 28 താമസസ്ഥലങ്ങൾ, 4 തോട്ടങ്ങൾ എന്നിവയ്ക്ക്‌പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ അതാതുസ്ഥലങ്ങളിൽ കാണുന്ന കുറവുകൾ പരിഹരിക്കണമെന്ന നിർദ്ദേശത്തോടെയാണ് നോട്ടീസ് നൽകിയത്.

കൊതുകിന്റെ ഉറവിടം സൃഷ്ടിക്കുക, കക്കൂസ് കുഴിയുടെ മൂടി ശരിയായി അടച്ചു സൂക്ഷിക്കാതിരിക്കുക, മലിനജലം പുറത്തേക്കൊഴുക്കുക, മാലിന്യം ശരിയായി സംസ്‌കരിക്കാതിരിക്കുക എന്നീ കാരണങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താനും ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്