കൊച്ചി: കേരളാ ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി. ഇതോടെ ബാങ്ക് ലയനം അംഗീകരിച്ച് സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാം. ബാങ്ക് ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും മറ്റു ചില സഹകരണ ബാങ്കുകളും സമർപ്പിച്ച 21 ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്.
ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് വിധി. ബാങ്ക് രൂപീകരിക്കുന്നതിന് ലയന പരിപാടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് ഒക്ടോബറിൽ കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന കേസുകളിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വന്നതോടെ ബാങ്ക് രൂപീകരണ നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാം.
Also read: മഹാ വികാസ് അഘാടിയുടെ വിശ്വാസം പരീക്ഷിച്ച് കോഷ്യാരി; നാളെ അറിയാം ഉദ്ധവിന്റെ ഭാവി
ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കോടതി വാദം കേട്ടത്. ഇനി റിസർവ് ബാങ്ക് നിർദ്ദേശിച്ച സമയത്തിനുള്ളിൽ ബാങ്ക് ലയന നടപടികൾ സർക്കാരിന് പൂർത്തിയാക്കാൻ കഴിയും.
മാർച്ച് 31ന് മുമ്പ് ലയന നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽഡിഎഫ് മുന്നോട്ടുവെച്ചതാണ് കേരളാ ബാങ്ക് എന്ന ആശയം.