ആപ്പ്ജില്ല

ദേശീയപാത അടയ്ക്കാന്‍ അധികാരമില്ല; കര്‍ണാടക അതിര്‍ത്തി തുറക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണം. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാൻ കർണാടക ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Samayam Malayalam 1 Apr 2020, 11:22 pm
കൊച്ചി: കാസര്‍കോടുനിന്ന് കര്‍ണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് കേരള ഹൈക്കോടതി. ഗതാഗതം തടഞ്ഞത് നീക്കണമെന്ന് കേന്ദ്രസര്‍ക്കാരിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
Samayam Malayalam kerala highcourt


അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണമെന്നും ദേശീയ പാതകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും ഹൈക്കോടതി പറഞ്ഞു. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

Also Read: കേരളത്തിൽ ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; വിശദാംശങ്ങൾ

മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. കർണാടക കാസർകോട് അതിർത്തി അടച്ചതിനെത്തുടർന്ന് ചികിത്സ കിട്ടാതെ ഏഴുപേരാണ് ഇതുവരെ മരിച്ചത്.

കേരള, കർണാടക ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് കർണാടക അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്