കൊച്ചി: തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാര്‍ സ്കൂൾ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. വിദ്യാര്‍ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സിബിഎസ്ഇ മേഖലാ ഡയറക്ടറോട് രേഖകളുമായി നാളെ ഹാജരാകാൻ കോടതി ഉത്തരവിട്ടു.
Also Read: കലാലയ സമരങ്ങൾക്ക് വിലക്ക് കല്‍പ്പിച്ച് ഹൈക്കോടതി
ഡൽഹിയിൽ ഇരിക്കുന്നവര്‍ കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയണം. വേണ്ടി വന്നാൽ സിബിഎസ്ഇ ചെയര്‍മാനെ വിളിച്ചുവരുത്തുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെ കേസിൽ കക്ഷി ചേര്‍ത്തു. അരുജാസ് സ്കൂൾ മാനേജ്മെൻ്റാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 29 വിദ്യാര്‍ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാണ് മാനേജ്മെൻ്റ് ഹര്‍ജിയിൽ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Also Read: 'ഗജരാജരത്നം' ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു
തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായ വാര്‍ത്ത സമയം മലയാളമാണ് പുറംലോകത്തെ അറിയിച്ചത്. സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലാത്ത കാര്യം അധികൃതര്‍ മറച്ചുവെച്ചതാണ് ഇത്ര വലിയ പ്രതിസന്ധിക്കു കാരണമായത്. ഇതോടെ 29 വിദ്യാര്‍ഥികൾക്ക് തിങ്കളാഴ്ച ആരംഭിച്ച പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിദ്യാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്‍കൂൾ മാനേജ്മെൻ്റ് രക്ഷിതാക്കളെ അറിയിക്കുന്നത്. സംഭവത്തിൽ സ്‍കൂൾ മാനേജ്മെൻ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തുവന്നിരുന്നു.
Also Read: തെരുവില്‍ നേരിട്ട് തോല്‍പ്പിച്ചു കളയാമെന്ന സംഘപരിവാര്‍ വ്യാമോഹത്തിന്റെ ഉല്‍പന്നമാണ് ഡല്‍ഹി അക്രമമെന്ന് മുഖ്യമന്ത്രി
മുൻ വര്‍ഷങ്ങളിൽ മറ്റ് സ്‍കൂളുമായി സഹകരിച്ചാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ ഈ വര്‍ഷം മറ്റ് സ്‍കൂളുകളിൽ പോകാതെ അരൂജാസിൽ തന്നെ പരീക്ഷ നടത്താൻ അധികൃതര്‍ ശ്രമിച്ചതാണ് തിരിച്ചടി ഉണ്ടായത്. അടുത്ത വര്‍ഷം പരീക്ഷ എഴുതിപ്പിക്കാൻ ശ്രമിക്കുമെന്ന ഉറപ്പു മാത്രമാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കൾക്ക് നൽകിയിരിന്നത്. ഒരു വര്‍ഷം മറ്റേതെങ്കിലും സ്കൂളിൽ പഠിക്കാനുള്ള ചെലവ് വഹിക്കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ മാനേജര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.