കൊച്ചി: ലോക്ക് ഡൗണിനിടെ മരുന്ന് ലഭിക്കാതെ വിഷമിച്ച ഹൃദ്രോഗിക്ക് മരുന്നെത്തിച്ച് നൽകി ഹൈവേ പോലീസ്. 19 വർഷമായി ഹൃദ്രോഗിയായ കാസർകോട് പെരിയ സ്വദേശി ലതികയ്ക്കാണ് തിരുവനന്തപുരത്ത് നിന്ന് ഹൈവേ പോലീസ് മരുന്നെത്തിച്ച് നൽകിയത്. അതും ഹൈവേയിൽ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരിലൂടെ കൈമാറി കൈമാറി.
കാസർകോട് മരുന്ന് ലഭ്യമല്ലാതെ വരികയും മംഗളരൂവിലേക്കുള്ള ദേശീയപാത കാസർകോട് അതിർത്തിയിൽ അടക്കുകയും ചെയ്തതോടെ മരുന്ന് ഇനി ലഭിക്കില്ലെന്നായിരുന്നു ലതിക കരുതിയിരുന്നത്. സാധാരണയായി തിരുവനന്തപുരത്ത് നിന്നായിരുന്നു ഈ മരുന്ന് എത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗണിൽ അതിന് സാധ്യത ഇല്ലെന്ന് കരുതിയ ലതികയുടെ സഹായത്തിന് കേരള പോലീസ് എത്തിയതോടെ ആശങ്കകൾ വഴിമാറുകയായിരുന്നു.
Also Read: LIVE: ഇന്ത്യയിൽ 21,000 റിലീഫ് ക്യാംപുകളിൽ 6.6 ലക്ഷം ജനങ്ങൾ
തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് എട്ട് ജില്ലകളും 550 കിലോമീറ്ററും താണ്ടിയാണ് ഹൈവേ പോലീസ് തങ്ങളുടെ ശൃംഖല വഴി പെരിയയിലെ വീട്ടിലേക്ക് മരുന്നെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്റെ ഏകാശ്രയമായ ലളിത തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലാണ് നിലവിൽ ചികിത്സ തേടുന്നത്. മരുന്ന് തീര്‍ന്നതോടെ വേറെ വഴിയില്ലെന്ന നിരാശയിലായിരുന്നു ഇവർ.
എന്നാൽ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എംടിപി സെയ്ഫുദീൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ഇദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ ഗൺമാൻ വിഷയം അറിയുകയും മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം പെടുത്തുകയുമായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് മരുന്ന് കിട്ടുന്ന മെഡിക്കൽ ഷോപ്പ് കണ്ടെത്തിയ ഇവർ പോലീസിന് മരുന്ന് കൈമാറുകയും ചെയ്തു.
'ഇവരുടെ മകൻ ഒരു എൻഡോസൾഫാൻ ദുരിതബാധിതനാണ്, സ്ഥിരമായി അസുഖങ്ങൾ ബാധിക്കുന്നവൻ. അവന് എല്ലായ്പ്പോഴും അമ്മയെ അടുത്തുവേണം. കുട്ടിയുടെയും അവസ്ഥ കണക്കിലെടുത്ത് മരുന്ന് അടിയന്തിരമായി എത്തിക്കുകയായിരുന്നു' സൈഫുദ്ദീൻ പറഞ്ഞു. 'കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു എറണാകുളത്ത് നിന്ന് മരുന്ന് വാങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർക്ക് ഒരു പ്രത്യേക ബ്രാൻഡ് തന്നെ ആവശ്യമായിരുന്നു, അത് തിരുവനന്തപുരത്ത് മാത്രമാണ് ലഭിക്കുക' സൈഫുദ്ദീൻ പറയുന്നു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം എസ്പിമാരായിരുന്നു മരുന്ന് വരുന്ന റൂട്ടും, പോലീസുകാർക്കുള്ള നിർദേശങ്ങളും നൽകിയത്. 19 ഹൈവേ പോലീസ് യൂണിറ്റുകൾ കൈമാറി കൈമാറിയാണ് മരുന്ന് വീട്ടിലെത്തിക്കുന്നത്.