ആപ്പ്ജില്ല

എത്ര നാൾ കാത്തിരിക്കും? പ്രധാനമന്ത്രി വന്നില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് ഫെബ്രുവരിയിൽ ഉദ്ഘാടനമെന്ന് മന്ത്രി

ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നവംബറിലാണ് അറിയിച്ചതെന്നും എന്നാൽ രണ്ട് മാസമായിട്ടും പ്രതികരണമില്ലെന്നും മന്ത്രി ആരോപിച്ചു.

Samayam Malayalam 17 Jan 2021, 1:44 pm
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രിയെ ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പ്രധാനമന്ത്രിയ്ക്ക് ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ രണ്ട് മാസമായി കേന്ദ്രസര്‍ക്കാരിൽ നിന്ന് ഒരു പ്രതികരണവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Samayam Malayalam g sudhakaran modi
ജി സുധാകരൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി Photo: The Times of India/File


ഒരു മാസം കൂടി കാത്തിരിക്കുമെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ ഫെബ്രുവരിയിൽ സംസ്ഥാനസര്‍ക്കാര്‍ പാലം ഉദ്ഘാടനം ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാലം ഉദ്ഘാടനം ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് നവംബര്‍ 20നാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് കത്തുകിട്ടിയതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ സന്തോഷമുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ 55 ദിവസമായിട്ടും ഒരനക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന തീയതി എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെങ്കിൽ പാലം ഫെബ്രുവരിയിൽ തുറന്നു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: 'പിണറായിയോടു മാപ്പ് പറയണം', 'കമ്മ്യൂണിസ്റ്റുകാരനായി മരിക്കണം': ബർലിൻ കുഞ്ഞനന്തൻ നായർ

ഉദ്ഘാടനം എന്നു നടത്താനാകുമെന്ന് ആരാഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തെഴുതിയിട്ടുണ്ട്. ഒരു മാസം കൂടി കാത്തിരിക്കാം. ഏപ്രിൽ അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെങ്കിൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ഫെബ്രുവരിയിൽ പാലം ഉദ്ഘാടനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ പാലം ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Also Read: വടകര നിയമസഭാ സീറ്റിൽ ഇത്തവണ ആർഎംപിയോ? പ്രതികരണവുമായി കെ മുരളീധരൻ

സംസ്ഥാനത്ത് ഏറ്റവും കാലതാമസമുണ്ടായ ബൈപ്പാസ് പദ്ധതികളിലൊന്നാണ് ആലപ്പുഴയിലേത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കാതെ യാത്ര തുടരാനാണ് 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് കിലോമീറ്ററിലധികം ദൂരം മേൽപ്പാതയാണ്. ഒരു മാസം മുൻപ് നിര്‍മാണം പൂര്‍ത്തിയായ മേൽപ്പാലത്തിലൂടെ കാറിൽ സഞ്ചരിച്ച് മന്ത്രി ജി സുധാകരൻ നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തുമെന്ന് അറിയിച്ചിട്ടുള്ളതിനാലാണ് ബൈപ്പാസ് തുറന്നുകൊടുക്കാൻ വൈകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്