കൊച്ചി: മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ചോദ്യം ചെയ്യലിനെത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.
യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു കെടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പരിശോധന എൻഐഎ കഴിഞ്ഞദിവസം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
Also Read: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുരളീധരൻ 'റിസ്കെടുത്തു'; 'ഇങ്ങനൊരു കേന്ദ്രമന്ത്രിയെ 15 വര്‍ഷത്തിനിടയ്ക്ക് കണ്ടിട്ടില്ല'
എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പോലീസ് വിന്യാസം.
കഴിഞ്ഞദിവസം മന്ത്രിയെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിലാണ്. ഇതേ സാഹചര്യത്തിലാണ് എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്. എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ച സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബാബറി മസ്ജിദ് തകർത്ത കേസിൽ സെപ്റ്റംബർ 30ന് വിധി; ബിജെപി നേതാക്കൾ ഹാജരാകണം
മന്ത്രിയെ എൻഐഎ ചോദ്യം ചെയ്തത് അതീവ ഗൗരവുമുള്ള സംഭവമാണ്. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വർണക്കള്ളകടത്തുമായി ബന്ധപ്പെട്ട സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.