തിരുവനന്തപുരം: ഇഐഎ കരട് വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇഐഎ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.
'ഇക്കാര്യത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മറുപടി കൊടുക്കും. ഇപ്പോള്‍ ഉള്ളതിനോട് പൊതുവെ യോജിക്കുന്ന നിലയല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്.' എന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. നേരത്തെ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാത്തത് ചർച്ചയായിരുന്നു. ഇഐഎ ഭേദഗതിക്കെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക ക്യാംപെയ്നുകൾ നടക്കുന്നുണ്ട്.
Also Read: എന്താണ് eia; ഭേദഗതിയ്‌ക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങള്‍ എന്തുകൊണ്ട്?
ഭേദഗതിയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ആണ്. നേരത്തെ പാരിസ്ഥിതികാഘാത നിര്‍ണയ കരടിൽ കേരള സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എല്ലാ മേഖലകളും വൻകിട മുതലാളിമാര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും തുറന്നു കൊടുക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.
കേന്ദ്രത്തിന്‍റെ പുതിയ ഉത്തരവ് നടപ്പാക്കിയാൽ രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടാതെ വരുമെന്നും കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പാരിസ്ഥിതികാഘാതം പരിശോധിക്കേണ്ടതില്ലെന്ന സമീപനമാണ് കേന്ദ്രത്തിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
Also Read: EIA: 'പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും'
നിലവിലെ പരിസ്ഥിതി നിയമങ്ങൾ പൊളിച്ചെഴുതുന്ന ഇഐഎ ഭേദഗതിയിൽ സംസ്ഥാന പാരിസ്ഥിതിക ആഘാത നിർണ്ണയ സമിതി സർക്കാരിന് മൂന്ന് മാസം മുൻപ് റിപ്പോർട്ട് നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഇഐഎ വിരുദ്ധ പ്രചാരണം ശക്തമായതിനിടെ സംസ്ഥാനം എതിർപ്പ് അറിയിക്കാത്തതും ചർച്ചയായി. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.