തിരുവനന്തപുരം: സംസ്ഥാനത്ത് വനത്തിനകത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്നതോടെ ഫോറസ്റ്റ് വകുപ്പുമായി കൈകോര്‍ക്കാന്‍ കേരള പോലീസ്. പോലീസില്‍ വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംയുക്തമായി അന്വേഷിക്കാന്‍ ഇതുവഴി കഴിയും. പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരായിരിക്കും യൂണിറ്റില്‍ ഉണ്ടാകുക.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രൂപീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. വനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പോലീസും ഫോറസ്റ്റും ഇനിമുതല്‍ പരസ്പരം പങ്കുവയ്ക്കും. ഇതുവഴി ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ പെട്ടെന്നുതന്നെ നിയമത്തിനു മുന്പില് ഹാജരാക്കാന്‍ കഴിയുമെന്നതാണ് പുതിയ നടപടികളിലേക്ക് കടക്കാന്‍ ഈ വകുപ്പുകളെ പ്രേരിപ്പിച്ചത്.
Also Read: രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്
വന്യജീവികള്ക്കെതിരെയും വനസമ്പത്തിനെതിരെയും നടക്കുന്ന ആക്രമണങ്ങള്‍ക്കും കടന്നുകയറ്റുകയറ്റങ്ങള്ക്കും ഒരു പരിധി വരെ തടയിടാൻ പുതിയ തീരുമാനങ്ങളിലൂടെ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് പോലീസിനുള്ളത്. ഇതോടൊപ്പം പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് പോലീസ്, ഫോറസ്റ്റ്, റവന്യൂ, പട്ടികവര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്തയോഗം മൂന്നുമാസത്തിലൊരിക്കല്‍ ചേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്തുത വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.