ആപ്പ്ജില്ല

ശബരിമല സംഘര്‍ഷം: പിടിയിലാകാനുള്ള 350 പേര്‍ ഒളിവിൽ

ചിത്തിര ആട്ടത്തിന് ശബരിമലയിൽ വൻ സുരക്ഷ

Samayam Malayalam 30 Oct 2018, 1:25 pm
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിൽ ഇനി പിടിയിലാകാനുള്ള 350 പേര്‍ ഒളിവിലെന്ന് പോലീസ്. 531 കേസുകളിലായി 3557 പേ‍ര്‍ അറസ്റ്റിലാകാനുണ്ട്.
Samayam Malayalam sabarimala rep


ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേയ്ക്ക് ശബരിമല നട തുറക്കുമ്പോള്‍ കര്‍ശനമായ സുരക്ഷ ഒരുക്കാൻ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം തീയതി മുതൽ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനായി വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 1500ഓളം പോലീസുകാരെ നിയമിക്കും. ഐജി എസ് ശ്രീജിത്തിന് പകരം എം ആര്‍ അജിത് കുമാറിനാണ് പമ്പയുടെ ചുമതല. ഐജി മനോജ് എബ്രഹാമിനാണ് പൂര്‍ണ മേൽനോട്ട ചുമതല.

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കുകയാണ് പോലീസിന്‍റെ ലക്ഷ്യം. എല്ലാ ജില്ലയിലും പരമാവധി പോലീസ് സേനയെ വിന്യസിക്കണമെന്നും തീര്‍ഥാടകരെയോ വാഹനങ്ങളെയോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കരുതെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്കുള്ള സന്ദേശത്തിൽ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ് പി രാഹുൽ ആര്‍ നായരും എം ആര്‍ അജിത് കുമാറിന്‍റെ സഹായത്തിന് ഉണ്ടാകും.

മൂന്നാം തീയതി രാവിലെ മുതൽ ആറു മേഖലകളായി തിരിച്ച് ശബരിമലയിൽ വലിയ പോലീസ് വിന്യാസം നടത്താനാണ് പദ്ധതി. ഐജി പി വിജയനാണ് സന്നിധാനത്തിന്‍റെ സുരക്ഷാ ചുമതല. 200 പോലീസുകാര്‍ സന്നിധാനത്ത് മാത്രമുണ്ടാകും. മരക്കൂട്ടത്ത് എസ് പി വി അജിത്തിന്‍റെ നേതൃത്വത്തിൽ 100 പോലീസുകാര്‍ ക്യാംപ് ചെയ്യും. പമ്പയിലും നിലയ്ക്കലിലും 250 വീതം പോലീസുകാരാണ് ഉണ്ടാകുക. ഇതിൽ 100 പേര്‍ വനിതാ പോലീസായിരിക്കും.

ഇതിനു പുറമെ എരുമേരി, വടശ്ശേരിക്കര എന്നിവിടങ്ങളിലും എസ് പി മാരുടെ നേതൃത്വത്തിൽ 100 വീതം പോലീസുകാരെ സുരക്ഷയ്ക്കായി നിയമിക്കും. വനിതാ ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളിൽ നിന്നായി 45 വനിതാ പോലീസുകാരും ഡ്യൂട്ടിയ്ക്കുണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്