ആപ്പ്ജില്ല

ഗവര്‍ണര്‍ക്ക് വീണ്ടും ശുപാർശ നൽകും; പ്രത്യേക സമ്മേളനം ഡിസംബര്‍ 31ന് തന്നെ

നിയമസഭ വിളിക്കുന്നതിനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കത്തതിനാലും തനിക്ക് ബോധ്യപ്പെടാത്തതിനാലുമാണ് സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രിക്ക് അയച്ച മറുപടിയിൽ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Samayam Malayalam 24 Dec 2020, 1:54 pm
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബര്‍ 31ന് തന്നെ ചേരുമെന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31ന് തന്നെ നിയമസഭാ ചേരുമെന്നും ഒരു മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Samayam Malayalam Kerala governor Arif Mohammad Khan
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


Also Read : അഭിമാനകരമായ നേട്ടം: പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇന പദ്ധതികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കി: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. ഗവര്‍ണര്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ശുപാര്‍ശ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നൽകിയിരുന്നില്ല. അടിയന്തിരമായ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്.

നിയമസഭ വിളിക്കുന്നതിനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കത്തതിനാലും തനിക്ക് ബോധ്യപ്പെടാത്തതിനാലുമാണ് സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രിക്ക് അയച്ച മറുപടിയിൽ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി എട്ടു മുതൽ സഭ ചേരാൻ 17 ന് നൽകിയ ശുപാര്‍ശയ്ക്ക് 21ന് ഗവർണർ അംഗീകാരം നൽകിയിരുന്നു. എന്നാൽ അന്ന് ഉച്ചയ്ക്ക് ശേഷം ഈ തീരുമാനം പിൻവലിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. മാത്രമല്ല 23ന് അടിയന്തിരമായ സഭ ചേരാന്‍ അനുമതി തേടിയും ഫയലെത്തി. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടെന്നും വിശദീകരണം കണ്ടപ്പോള്‍ കേരളത്തിലെ കര്‍ഷകപ്രശ്നമെന്നാണ് ആദ്യം കരുതിയതെന്നും ഗവർണർ മറുപടിയിൽ വ്യക്തമാക്കുന്നു.

Also Read : രാഹുൽ ഗാന്ധിയുടെ രാഷ്ട്രപതി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്; പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കസ്റ്റഡിയിൽ

എന്നാല്‍, ഗവര്‍ണര്‍ക്ക് സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളില്‍ ഇടപെടാൻ കഴിയില്ലെന്നും നിയമസഭയിൽ എന്താണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും വിവിധ കക്ഷികള്‍ പ്രതിഷേധമായി അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്