തൃശൂര്‍: കൊറോണ രോഗ ഭീഷണിയെത്തുടര്‍ന്നു മലക്കപ്പാറയിലെ കേരള- തമിഴ്നാട് അതിര്‍ത്തി അടച്ചു. വെള്ളിയാഴ്ച അഞ്ചോടെ വാഹനങ്ങള്‍ കടന്നു പോകുന്നത് പൂര്‍ണമായും നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പാതയിൽ പരിശോധന കര്‍ശനമാക്കിയിരുന്നു. പ്രധാനമായും ടൂറിസവുമായി ബന്ധപ്പെട്ട യാത്രയ്ക്കായി ഉപയോഗിക്കുന്ന ഈ അന്തര്‍ സംസ്ഥാന പാതയിലൂടെ നൂറു കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ചാലക്കുടിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ മലക്കപ്പാറ തോട്ടം മേഖലയിലാണ് കേരളം- തമിഴ്നാട് അതിര്‍ത്തി.
തമിഴ്നാടിന്റെ അധീനതയിലുള്ള അതിര്‍ത്തിയാണ് അടച്ചത്. ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് തേയില തോട്ടത്തിന് നടുവിലാണ് കേരള ചെക്ക്പോസ്റ്റ്. തമിഴ്നാട് ചെക്ക് പോസ്റ്റില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഈ വഴിയിലൂടെ കടന്നുപോകാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരാണ് ടൂറിസ്റ്റുകളാണ് ഈ വഴി പോകുന്നത്.
Also Read: വിലക്ക് ലംഘിച്ച് മകളുടെ വിവാഹം, പിതാവിനെതിരെ കേസ്
അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, മലക്കപ്പാറ വരെ കേരള അതിര്‍ത്തിയിലാണ്. തമിഴ്നാട് ചെക്ക് പോസ്റ്റ് കടന്ന് അപ്പര്‍ ഷോളയാര്‍, വാല്‍പ്പാറ, ആളിയാര്‍, പൊള്ളാച്ചി, പളനി, കൊടെയ്ക്കനാല്‍ ഇങ്ങനെ വലിയൊരു ടൂറിസ്റ്റ് റൂട്ടാണിത്. അതുകൊണ്ടുതന്നെ വിദേശികളടക്കമുള്ള ആയിരക്കണക്കിന് ടൂറിസ്റ്റുകളുടെ വിനോദ സഞ്ചാരപ്പാതയും ഇതാണ്. കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിട്ടുണ്ട്. എങ്കിലും ധാരാളം യാത്രക്കാര്‍ ഇതിലൂടെ കടന്നു പോയിരുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായിട്ടാണ് വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചത്.