ആപ്പ്ജില്ല

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 31ന് നടക്കും

കനത്ത മഴ മൂലം മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 31ന് നടക്കും. കഴിഞ്ഞ വർഷം പ്രളയത്തിനിടെ മാറ്റിവെച്ച വള്ളംകളി പിന്നീട് നവംബറിലാണ് നടത്തിയത്

Samayam Malayalam 19 Aug 2019, 5:49 pm
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും ഇതോടൊപ്പം നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 67 ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഈ മാസം ഒമ്പതിന് നടന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി മാറ്റിവെച്ചതായി അറിയിച്ചത്.
Samayam Malayalam nehru trophy


കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചിരുന്നു. പിന്നീട് നവംബര്‍ 10 നാണ് വള്ളംകളി നടന്നത്. വള്ളംകളി മാറ്റിവെച്ചതായി മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ വച്ചാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

നെഹ്‌റു ട്രോഫി വള്ളംകളിക്ക് കർശന നടപടികളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. വള്ളങ്ങളിൽ തുഴച്ചിൽക്കാരുടെ എണ്ണക്കൂടുതലോ ആൾമാറാട്ടമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഓരോ മത്സരവള്ളങ്ങളിലെയും തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ബാൻഡുകൾ കൈയ്യിൽ ധരിക്കാൻ നൽകും. പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരിക്കും തുഴച്ചിൽ പരിശീലനം നടക്കുക.

ആലപ്പുഴ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു വള്ളംകളി മാറ്റിവെച്ചത്. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. പാടശേഖരങ്ങളോടു ചേർന്നുള്ള വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്