ആപ്പ്ജില്ല

കരാര്‍ കൊടുത്തത് നിക്ഷേപസാധ്യത പഠിക്കാൻ; ചെന്നിത്തല തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി

കേരളത്തിൽ ഇലക്ട്രിക് വാഹന വ്യവസായ നിക്ഷേപ സാധ്യത പഠിക്കാനാണ് പിഡബ്ല്യൂസി കമ്പനിയ്ക്ക് കരാര്‍ നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Samayam Malayalam 29 Jun 2020, 3:05 pm
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം തള്ളി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ഗതാഗത വകുപ്പിൻ്റെ ഉത്തരവിൽ നിന്ന് ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തി മാറ്റി പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
Samayam Malayalam ആരോപണം തള്ളി ഗതാഗതമന്ത്രി
ആരോപണം തള്ളി ഗതാഗതമന്ത്രി


3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനായി ഡിപിആര്‍ തയ്യാറാക്കേണ്ട കാര്യമില്ലെന്നും ടെൻഡര്‍ വിളിച്ചു ബസുകള്‍ വാങ്ങിക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി മുൻപും ഇത് ചെയ്തിട്ടുണ്ട്. ഇതിനായി ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ല. തുടരെ തുടരെ സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് ജനങ്ങളെ ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് നടത്തിയത് കടുത്ത ആരോപണമായിപ്പോയി എന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

Also Read: 'ജോസ് കെ മാണി പുറത്ത്!' ജോസ് പക്ഷത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് നേതൃത്വം

അതേസമയം, ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൺസള്‍ട്ടൻസി കമ്പനിയായ പ്രൈസ്‍‍വാട്ടര്‍ഹൗസ്കൂപ്പേഴ്സുമായുള്ള കരാറിൽ മന്ത്രി കൂടുതൽ വ്യക്തത വരുത്തി. സംസ്ഥാനത്തെ ഇ-മൊബിലിറ്റി ഹബാക്കി വളര്‍ത്തുന്നതിനുള്ള സാധ്യത പരിശോധിക്കാനും ഡിപിആര്‍ സമര്‍പ്പിക്കാനുമാണ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളത്തിൽ ചൂണ്ടിക്കാട്ടിയ സര്‍ക്കുലറിൽ തന്നെ ആരോപണത്തിനുള്ള മറുപടിയുമുണ്ട്. പക്ഷെ ട്രാൻസ്പോര്‍ട്ട് സെക്രട്ടറി ജ്യോതിലാൽ ഒപ്പിട്ട ഉത്തരവിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വായിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.


ഇവോള്‍വ് എന്ന പേരിൽ കൊച്ചിയിൽ രണ്ട് ദിവസത്തെ എക്സ്പോ നടത്തിയിരുന്നു. ഇലക്ട്രിക് വാഹനനിര്‍മാതാക്കള്‍ പങ്കെടുത്ത പരിപാടിയിൽ സീമെൻസും തോഷിബയും അടക്കമുള്ള അഞ്ച് കമ്പനികള്‍ കേരളത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഈ കമ്പനികള്‍ നല്‍കിയ പ്രപ്പോസലുകള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്പനിയെ നിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്