ആപ്പ്ജില്ല

'സ്ത്രീധനം വേണ്ട; സ്ത്രീയാണ് ധനം'; കിരൺ കല്യാണാലോചനയ്ക്ക് വന്നപ്പോൾ പറഞ്ഞത്

നൂറ് പവൻ സ്വർണ്ണവും ഒന്നരയേക്കർ ഭൂമിയും പത്ത് ലക്ഷം രൂപ വരുന്ന കാറുമാണ് വിസ്മയയുടെ കുടുംബം സ്ത്രീധനമായി നൽകിയത്.

Samayam Malayalam 21 Jun 2021, 10:21 pm
സ്ത്രീധനം ഒന്നും വേണ്ടെന്നു പറഞ്ഞാണ് വിസ്മയയുമായുള്ള വിവാഹത്തിന് കിരൺ കുമാർ തയ്യാറായതെന്ന് കുടുംബം. വിവാഹം കഴിഞ്ഞതോടെ സ്ത്രീധനം നൽകിയ കാറിന്റെ പേരിലാണ് കിരൺ യുവതിയെ ഉപദ്രവിക്കാനാരംഭിച്ചത്. വിസ്മയയുടെ അനിയനെ മർദ്ദിച്ചതിന് പരാതി നൽകിയെങ്കിലും കേസ് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു.
Samayam Malayalam kiran kumar did not ask dowry in the time of marriage proposal vismaya v nair
'സ്ത്രീധനം വേണ്ട; സ്ത്രീയാണ് ധനം'; കിരൺ കല്യാണാലോചനയ്ക്ക് വന്നപ്പോൾ പറഞ്ഞത്


​അനിയന് മർദ്ദനം


പത്ത് ലക്ഷം രൂപയോ കാറോ നൽകാമെന്നായിരുന്നു വിസ്മയയുടെ കുടുംബത്തിന്റെ വാഗ്ദാനം. കാർ വായ്പയെടുത്ത് വാങ്ങി നൽകിയെങ്കിലും കാറിന് പത്ത് ലക്ഷത്തിന്റെ മൂല്യമില്ലെന്ന് കിരൺ പറഞ്ഞു. ഇതിന്റെ പേരിൽ ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ വെച്ച് മദ്യപിച്ച് വിസ്മയയുടെ സഹോദരൻ വിജിത്തിനെ കിരൺ മർദ്ദിക്കുകയും ചെയ്തിരുന്നു. വിസ്മയ നേരിട്ട പീഡനങ്ങളുടെ വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ വഴിയാണ് പുറത്തായത്.

​പോലീസ് കേസ് ഒതുക്കി


കിരണിനെതിരെ പരാതി നൽകിയെങ്കിലും പോലീസ് ഒത്തുതീർപ്പാക്കുകയായിരുന്നെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. മദ്യപിച്ച് വീട്ടിലെത്തി വിസ്മയയുടെ സഹോദരനെ മർദ്ദിച്ചെന്നുള്ള ഗാർഹിക പീഡന പരാതിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് എഴുതി വാങ്ങിയ ശേഷം പോലീസ് കിരണിനെ വിട്ടയയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള അസിസ്റ്റന്റ് എംവിഡിയാണ് കിരൺ. രണ്ട് മാസം മുമ്പ് വിസ്മയയെ എന്റെ വീട്ടിൽ കൊണ്ടു നിർത്തിയതാണ്. പരീക്ഷ കഴിഞ്ഞ് അവസാന ദിവസമാണ് കിരൺ വിസ്മയയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയത്. കിരൺ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്ന് വിസ്മയ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

​വീട്ടുകാർക്കും പങ്ക്


ഭർത്താവിന്റെ വീട്ടുകാർക്കും മരണത്തിൽ പങ്കുണ്ട്. മകനെ അവർ തിരുത്തേണ്ടതല്ലേ? അതുകൊണ്ട് വിസ്മയയുടെ മരണത്തിൽ അവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്, വിസ്മയയുടെ കുടുംബ സുഹൃത്ത് സക്കീർ ഹുസൈൻ പറയുന്നു. വിവാഹത്തിനു ശേഷം കിരണിന്റെ വീടിന്റെ പുനർ നിർമ്മാണത്തിനും മറ്റുമായി കൂടുതൽ പണം ചോദിച്ച് വിസ്മയയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബ സുഹൃത്ത് പറയുന്നു. ഇടയ്ക്ക് കിരണിനെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇക്കാര്യം വക്കീലുമായി സംസാരിച്ചിരുന്നുവെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി.

​ആലോചനാ വേളയിൽ പറഞ്ഞത്

മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുമായി വിവാഹം ഉറപ്പിച്ചത് സ്ത്രീ ധനം വേണ്ടെന്നു പറഞ്ഞാണെന്ന് റിപ്പോർട്ട്. സ്ത്രീധനമല്ല സ്ത്രീയാണ് ധനം എന്നു പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണം വീട്ടുകാരും വിവാഹാലോചനയ്ക്ക് എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ നൂറ് പവൻ സ്വർണ്ണവും ഒന്നരയേക്കർ ഭൂമിയും പത്ത് ലക്ഷം രൂപ വരുന്ന കാറുമാണ് വിസ്മയയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. എങ്കിലും വിവാഹം കഴിഞ്ഞതോടെ സ്ത്രീധനം നൽകിയ കാറിന്റെ പേരിൽ കിരൺ വിസ്മയയെ ഉപദ്രവിക്കുകയായിരുന്നു. കാറിന്റെ പേരിലാണ് പീഡനം ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്