ആപ്പ്ജില്ല

എന്താണ് സി എസ് ആർ ഫണ്ട്, ട്വന്റി-20 കേരളം ഭരിക്കുമോ? കിഴക്കമ്പലം കണ്ടുകൊതിക്കുന്നവർ അറിയാൻ

സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 'ഇന്ദ്രജാലം' നടത്തുന്ന കിറ്റക്സ്, കിഴക്കമ്പലത്ത് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇതാണ്.

Authored byലിയോനാൾഡ് ഡെയ്സി മാത്യു | Samayam Malayalam 21 Dec 2020, 2:30 pm
"അംബാനിയും അദാനിയും വരുന്നെങ്കിൽ പാർട്ടിക്കാരുടെ ആപ്പീസു പൂട്ടിയതുതന്നെ. അതാണിപ്പോൾ ഇന്ത്യാരാജ്യത്ത് നടക്കുന്നത്." കിഴക്കമ്പലം പഞ്ചായത്തിലും മറ്റ് മൂന്ന് പഞ്ചായത്തുകളിലും കിറ്റക്സ് നേതൃത്വം നൽകുന്ന ട്വന്റി-20 അധികാരം പിടിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേൾക്കുന്നത് ഇങ്ങനെയാണ്. കിഴക്കമ്പലത്ത് ട്വന്റി-20 നടത്തുന്ന സദ്ഭരണം രാഷ്ട്രീയ പാർട്ടികൾ കണ്ടുപഠിക്കണമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചല്ലേ കിറ്റക്സ് 'മാജിക്' കാണിക്കുന്നതെന്ന് മറ്റൊരു കൂട്ടരും ചോദിക്കുന്നു. കിഴക്കമ്പലത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാം.
Samayam Malayalam sabu twnty 20
പ്രതീകാത്മക ചിത്രം | 2020kizhakkambalam.com


എന്താണ് സിഎസ് ആർ ഫണ്ട്?

സാമൂഹിക മൂലധനങ്ങൾ ഉയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം സമൂഹത്തിന്റെ നന്മയ്ക്കായി നീക്കിവെക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. 2013-ലാണ് കമ്പനീസ് ആക്ടിൽ ഈ ഭേദഗതി കൊണ്ടുവന്നത്. വൻ ലാഭം ഉണ്ടാക്കുന്ന കമ്പനികൾ ലാഭത്തിൽ ഒരു പങ്ക് സാമൂഹിക നന്മയ്ക്കായി നീക്കിവെക്കണമെന്ന കാഴ്ചപ്പാടാണ് ഈ ഭേദഗതിക്കു പിന്നിൽ. ഇത് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (Corporate Social Responsibility) എന്നാണ് ഇത് അറിയപ്പെടുന്നത്. സാമൂഹിക നന്മയ്ക്കായി കോർപ്പറേറ്റുകൾ ഇത്തരത്തിൽ നിർബന്ധമായും പണം നീക്കിവെക്കണമെന്നാണ് നിയമം. ഉദാ: കിറ്റക്സ് ഗ്രൂപ്പ് കിഴക്കമ്പലം പഞ്ചായത്തിൽ ഇതുവരെ നടത്തിവരുന്ന പ്രവർത്തനങ്ങൾ സിഎസ്ആർ നിയമത്തിനു കീഴിലുള്ളതാണ്.

പഞ്ചായത്തിലെ മത്സ്യ ചന്തയുടെ ഉദ്ഘാടനം സാബു എം ജേക്കബ് നിർവ്വഹിക്കുന്നു | 2020kizhakkambalam.com


ജനാധിപത്യത്തിനെതിരെ കിഴക്കമ്പലത്തിന് ജയം; 'സാമൂഹ്യ പ്രതിബദ്ധത' വിറ്റു വോട്ടാക്കുന്ന കിറ്റക്സ്
സിഎസ്ആറും കിഴക്കമ്പലവും തമ്മിൽ എന്താണ് ബന്ധം?

കിറ്റക്സ് കമ്പനി ട്വന്റി-20 എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം 2015-ൽ പിടിച്ചെടുത്തത്. അന്നുമുതൽ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-20 നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങൾ കിറ്റക്സ് കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ്. കമ്പനീസ് ആക്ടിന്റെ 2013 ഭേദഗതി അനുസരിച്ച് പ്രതിവർഷം 500 കോടിയിൽ അധികം അറ്റാദായവും 1000 കോടിയിൽ അധികം വിറ്റുവരവുള്ള കമ്പനികൾ ഉറപ്പായും സിഎസ്ആർ ഫണ്ട് ചെലവഴിച്ചിരിക്കണം. ലാഭത്തിൽ രണ്ട് ശതമാനമാണ് ചെലവഴിക്കേണ്ടത്. കമ്പനീസ് ആക്ടിൽ പറഞ്ഞിരിക്കുന്ന തുകയ്ക്കു മുകളിൽ പണം ചെലവഴിക്കണമോയെന്നുള്ളത് കമ്പനിയുടെ ഇഷ്ടമാണ്. കിറ്റക്സ് അത്തരമൊരു കമ്പനിയാണ്, സാമൂഹിക നന്മയ്ക്കായി ഉറപ്പായും ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്ന ഒരു പ്രവർത്തനമാണ് കിറ്റക്സ് ട്വന്റി-20 യിലൂടെ ചെയ്തുവരുന്നത്. നിയമ പ്രകാരം സിഎസ്ആർ ഫണ്ട് എവിടെ ചെലവഴിക്കണമെന്നുള്ളത് കമ്പനിക്ക് തീരുമാനിക്കാം.

ട്വന്റി-20 യുടെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ ഉദ്ഘാടനം | 2020kizhakkambalam.com


ട്വന്റി-20 യുടെ ലക്ഷ്യം എന്താണ്?

2020-ൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെ രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി-20 ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിന്റെ തുടക്കമെന്നോണം 2015-ൽ കിറ്റക്സ് നിയന്ത്രിക്കുന്ന ട്രസ്റ്റ് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചു. കേരളത്തിൽ ഒരു കോർപ്പറേറ്റ് കമ്പനി ആദ്യമായി ഭരണം കാഴ്ചവെക്കുന്ന പഞ്ചായത്ത് എന്ന പ്രത്യേകതകൂടി കിഴക്കമ്പലത്തിനുണ്ട്. രാജ്യത്ത് ഒന്നാമതെത്തുമെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ 2018-19 വർഷത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടിക കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ കണ്ണൂരിലെ പാപ്പിനിശേരി പഞ്ചായത്താണ് കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചത്. കൊല്ലത്തെ ശാസ്താം കോട്ട, മലപ്പുറത്തെ മഞ്ചേരി പഞ്ചായത്ത് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഉയരുന്ന വിമർശനങ്ങൾ എന്താണ്?

"ഇത് ശുദ്ധ തട്ടിപ്പാണ്, സിഎസ്ആർ ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന് കൃത്യമായ മാർഗ്ഗ നിർദേശങ്ങളുണ്ട്. അത് ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനും ഒരു ജനാധിപത്യ പ്രക്രിയയിൽ ഇടപെടാനും അനുവാദം നൽകുന്നില്ല. മുതലാളിക്ക് അയാളുടെ സ്വന്തം തൊഴിലാളികൾക്ക് ഫ്രീ നൽകാം. നാട്ടിലെ വോട്ടർമാർക്ക് വോട്ടിനു വേണ്ടി നൽകാൻ പാടില്ല. കാരണം ഈ വോട്ടെന്നു പറയുന്നതാണ് ഈ നാടിനെ നിലനിർത്തുന്ന ആധാരശില. അത് വില കൊടുത്തു വാങ്ങാൻ പാടില്ല." എന്നാണ് സംരംഭകനായ കെ സുരേഷ് ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഓതറിനെ കുറിച്ച്
ലിയോനാൾഡ് ഡെയ്സി മാത്യു
ലിയോനാൾഡ് ഡെയ്സി മാത്യു, കഥാകൃത്തും മാധ്യമ പ്രവർത്തകനുമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശം. ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം 2016 മുതൽ മാധ്യമ രംഗത്ത് സജീവമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്