കാക്കനാട്: യുവതിക്കൊപ്പം നിർത്തി യുവവ്യവസായിയുടെ നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അടക്കമുള്ള പ്രതികൾ അറസ്റ്റിൽ. വ്യവസായിയെ ബലം പ്രയോഗിച്ചാണ് യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്തത്. സംഘത്തിലെ പ്രധാനിയായ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ (37), കെ. എസ്. കൃഷ്ണകുമാർ എന്ന രഞ്ജീഷ് (33) എന്നിവർ നേരത്തെ പോലീസ് പിടിയിലായിരുന്നു.
Also Read: കൊല്ലത്ത് ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
കാക്കനാട് കുസുമഗിരി കിളിയറയിൽ ജോയ് ജോസഫ് (30), അത്താണി കീരേലിമല പടന്നാക്കൽ ഷിജു ഫ്രാൻസിസ് (29) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സീപോർട്ട് എയർപോർട്ട് റോഡിൽ കളക്ടറേറ്റിന് സമീപം ബ്യൂട്ടിപാര്ലറിന് നടത്താൻ വേണ്ടി എടുത്ത വീട്ടിൽ വെച്ചാണ് തട്ടിപ്പ് നടത്തിയത്. ജൂലിയെ കാണാൻ വേണ്ടിയാണ് യുവാവ് പാർലറിൽ എത്തിയത്.
കൃത്യമായ പ്ലാനിങ്ങോടെയാണ് യുവാവിനെ ജൂലി അടക്കമുള്ളവർ കുടുക്കിയതെന്ന് ഇൻഫോപാർക് സിഐ എ. അനന്തലാൽ പറഞ്ഞു. സൗഹൃദം നടിച്ച് യുവാവിനെ ജൂലി കെണിയിൽപ്പെടുത്തുകയായിരുന്നു. യുവാവ് ജൂലിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ രഞ്ജീഷ്, ജോയി, ഫിജു എന്നിവർ വീട്ടിൽ അനാശാസ്യം നടക്കുന്നു എന്ന് ആരോപിച്ച് മർദ്ദിച്ചു. യുവാവിന്റെ പഴ്സ് പിടിച്ചു വാങ്ങി അതിൽ നിന്ന് പണം, എടിഎം കാർഡ് എന്നിവ സംഘം തട്ടിയെടുത്തു.
Also Read: പെരുമ്പാവൂരിൽ വീട്ടമ്മയും ചെറുമകനും മുങ്ങി മരിച്ചു
യുവവ്യവസായിയുടെ ബെൻസ് കാറും സംഘം തട്ടിയെടുത്തു. പലപ്പോഴായി വ്യവസായിയിൽ നിന്ന് പണവും സംഘം തട്ടിയെടുത്തു. സംഘം മൊബൈൽ ഫോണിലാണ് ചിത്രങ്ങൾ പകർത്തിയത്. അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയായി ചില ചിത്രങ്ങൾ യുവാവിന്റെ സുഹൃത്തുക്കൾക്ക് വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തു. കൂടുതൽ പേർക്ക് ചിത്രങ്ങൾ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഘത്തിനെതിരെ യുവാവ് പരാതി നൽകിയത്.