Please enable javascript.Kwml,വാട്ടർ മെട്രോ വിപുലീകരണം: ഫെറികൾ മാർച്ചിൽ എത്തും; വൈകുന്നതിന് കാരണം വിദേശത്തു നിന്ന് ഘടകഭാഗങ്ങൾ എത്താത്തത് - kochi water metro project reason for the delay in ferries delivery - Samayam Malayalam

വാട്ടർ മെട്രോ വിപുലീകരണം: ഫെറികൾ മാർച്ചിൽ എത്തും; വൈകുന്നതിന് കാരണം വിദേശത്തു നിന്ന് ഘടകഭാഗങ്ങൾ എത്താത്തത്

Authored byപ്രണവ് മേലേതിൽ | Samayam Malayalam 23 Oct 2023, 4:12 pm
Subscribe

കൊച്ചി വാട്ടർ മെട്രോയുടെ സർവ്വീസ് വിപുലീകരണത്തിന് തടസ്സമാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഓർഡർ ചെയ്ത ഫെറികൾ ഇതുവരെ ഡെലിവറി ചെയ്യപ്പെട്ടിട്ടില്ല. മറ്റൊന്ന് പുതിയ ടെർമിനലുകളുടെ നിർമാണത്തിൽ ചില തടസ്സങ്ങൾ നേരിട്ടിരിക്കുന്നു. രണ്ടും താൽക്കാലിക പ്രശ്നങ്ങളാണെങ്കിലും പരിഹരിച്ചു വരുമ്പോഴേക്ക് ചിലപ്പോൾ കുറച്ച് മാസങ്ങൾ പിന്നിട്ടെന്നിരിക്കും.

kochi water metro ferries delivery
കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായ 23 ഇലക്ട്രിക്-ഹൈബ്രിഡ് ഫെറികളിൽ ബാക്കിയുള്ളവയുടെ ഡെലിവറി സമയത്തിന് നടക്കില്ലെന്ന് വിവരം. കൊച്ചിൻ ഷിപ്പ്‌യാർഡ് ആണ് ഫെറികൾ നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഈ ഫെറികൾക്ക് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളും ഗുണനിലവാരം ഏറിയവയാണ്. വിദേശത്തു നിന്ന് എത്തേണ്ട ഈ ഘടകഭാഗങ്ങൾ ലഭിക്കാത്തതാണ് പ്രശ്നം. ഡിസംബർ മാസത്തിൽ ഫെറികൾ കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് ഇനിയും മൂന്നോ നാലോ മാസത്തേക്ക് നീളുമെന്നാണ് പുതിയ വിവരം. 2024 മാർച്ച് മാസത്തോടെയായിരിക്കും ഫെറികളുടെ കൈമാറ്റം പൂർണ്ണമാകുക.

വാട്ടർമെട്രോ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തിൽ 23 ഫെറികളാണ് ഓടിക്കുക. ഇതിൽ 12 എണ്ണം മാത്രമേ നിലവിൽ ഓടിത്തുടങ്ങിയിട്ടുള്ളൂ. ബാക്കിയുള്ളവർ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് എത്തണം.

ഡിസംബർ മാസത്തോടെ അഞ്ചോ ആറോ ഫെറികൾ കൈമറാൻ കഴിഞ്ഞേക്കും. ഇതിനകം ഡ‍െലിവറിക്ക് തയ്യാറായി മൂന്നെണ്ണം ഷിപ്പ്‌യാർഡിൽ ഉണ്ട്. ഇത് അടുത്തുതന്നെ കൈമാറ്റം ചെയ്യും. ഈ മൂന്നെണ്ണം എത്തുന്നതോടെ ഹൈക്കോർട്ടിൽ നിന്ന് സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ തുടങ്ങാനാകും. കോവിഡ് മഹാമാരിക്കു ശേഷമാണ് ഘടകഭാഗങ്ങളുടെ ഡെലിവറി തടസ്സപ്പെട്ടത്.

സൂപ്പർ ഹിറ്റിൽ നിന്ന് മെഗാ ഹിറ്റിലേക്ക് വാട്ടർ മെട്രോ

കൊച്ചി വാട്ടർ മെട്രോ ഇതുവരെ സേവനം നൽകിയത് 1,033,819 യാത്രക്കാർക്കെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് കെ ഡബ്ല്യു എം എൽ (കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്) പ്രഖ്യാപിച്ചത്. ഏപ്രിൽ 26ന് സർവ്വീസ് ആരംഭിച്ച വാട്ടർമെട്രോ പദ്ധതി ആറുമാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്.

എല്ലാ ദിവസവും നല്ല തിരക്കാണ് വാട്ടർമെട്രോ സർവ്വീസിന് അനുഭവപ്പെടുന്നത്. ഞായറാഴ്ച (ഒക്ടോബർ 22) മാത്രം 8,949 യാത്രക്കാര്‍ വാട്ടർമെട്രോയെ ആശ്രയിച്ചു. ശനിയാഴ്ച 7,891 യാത്രക്കാരാണ് വാട്ടർ മെട്രോ ഉപയോഗിച്ചത്. ഞായർ ശനി ദിവസങ്ങളിലും മറ്റ് ഒഴിവുദിവസങ്ങളിലും വാട്ടർ മെട്രോയുടെ ഉപയോക്താക്കൾ കൂടുതലാണ്. ഒരു ടൂറിസം സാധ്യതകൂടിയാണ് വാട്ടർ മെട്രോ തുറന്നുവെച്ചിരിക്കുന്നത്. ആദ്യദിനം തന്നെ 6500 യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചത് വാർത്തയായിരുന്നു. ഇത് ആദ്യദിനത്തില്‍ ജനങ്ങൾക്കുണ്ടായ വെറും കൗതുകമല്ലെന്ന് വരുംദിനങ്ങളിൽ തെളിയിക്കപ്പെട്ടു. ദിവസം ചെല്ലുന്തോറും ഉപയോക്താക്കളുടെ എണ്ണം കൂടിവന്നു.

എഴുപത്തഞ്ചിലധികം ഇ ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കുള്ളത്. പതിനഞ്ചോളം റൂട്ടുകളിൽ എഴുപത്തഞ്ചിലധികം കിലോമീറ്റർ ദൂരം വാട്ടർ മെട്രോ താണ്ടുന്ന നിലയിലേക്ക് വളരാനാണ് പദ്ധതി. നിലവിൽ 12 ബോട്ടുകൾ ബോൾഗാട്ടി- വൈപ്പിൻ-ഹൈക്കോർട്ട്, വൈറ്റില-കാക്കനാട് എന്നീ റൂട്ടുകളിൽ ഓടുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ചവയാണ് ഈ ബോട്ടുകളെല്ലാം. മികച്ച നിർമ്മിതിക്കുള്ള ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ് നേടിയിട്ടുണ്ട് ഈ ബോട്ടുകൾ. വൈറ്റില, ഹൈക്കോർ‌ട്ട്, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി എന്നിവിടങ്ങളിലാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ടെർമിനലുകളുള്ളത്. പുതുതായി നിരവധി ടെർമിനലുകളാണ് നിർമ്മാണത്തിലുള്ളത്.

പതിനഞ്ചോളം പുതിയ റൂട്ടുകളിലേക്കു കൂടി വാട്ടർ മെട്രോ സർവ്വീസ് വ്യാപിപ്പിക്കപ്പെടും വരുംനാളുകളിൽ. കൊച്ചിയിലെ പ്രധാനപ്പെട്ട എല്ലാ ദ്വീപുകളെയും മികച്ച നിലവാരമുള്ള യാത്രാസൗകര്യങ്ങളോടെ ബന്ധിപ്പിക്കുക എന്നതാണ് കെഎംആർഎലിന്റെ ലക്ഷ്യം. ഈ സൗകര്യങ്ങളിലേക്ക് വളരാനായാൽ കൊച്ചി വാട്ടർ‌ മെട്രോയ്ക്ക് 38 ടെർമിനലുകളുണ്ടാകും. ഈ സമയമാകുമ്പോഴേക്ക് പ്രതിദിന യാത്രക്കാരുടെ എണ്ണം ഇന്നത്തേതിന്റെ ആറിരട്ടിയാകും. നിലവിൽ ശരാശരി 6000 പ്രതിദിന യാത്രക്കാരാണുള്ളത്. മൊത്തം 78 ഫെറികൾ ഈ ടെർമിനലുകളിൽ ഓടും. അടുത്തുതന്നെ രണ്ട് പുതിയ റൂട്ടുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കൊച്ചി മെട്രോയ്ക്ക് പദ്ധതിയുണ്ട്.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ