ആപ്പ്ജില്ല

'5 ലക്ഷം പാരിതോഷികം കൊടുക്കണം': ചിറ്റിലപ്പിള്ളിയുടെ പേജിൽ കടന്നലുകൾ കേറി; നേതൃത്വം നൽകി പിവി അൻവർ എംഎൽഎ

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിൽ ഇടത് അനുകൂലികൾ ചോദ്യശരങ്ങളുമായി കൂടിയിരിക്കുകയാണ്. സെക്രട്ടേറിയറ്റ് വളയലിനെതിരെ പ്രതികരിച്ച വനിതയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് ആളുകളെത്തിയിരിക്കുന്നത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 20 May 2023, 3:58 pm
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിൽ ഇടത് കടന്നലുകളുടെ കടന്നാക്രമണം. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ നടന്ന ചില സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ് ഇടത് അനുകൂലികൾ ചിറ്റിലപ്പിള്ളിയെ തേടിച്ചെന്നത്.
Samayam Malayalam Kochouseph Chittilappilly pv anvar


സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടയിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞത് വാക്കേറ്റത്തിന് വഴിവെച്ചിരുന്നു. താൻ ജോലിക്ക് വന്നതാണെന്നും അകത്തേക്ക് കയറിയിരിക്കുമെന്നും ഒരു ജീവനക്കാരി നിലപാടെടുത്തത് സംഘർഷത്തിന് കാരണമായിരുന്നു. ഏജീസ് ഓഫീസിനു മുമ്പിൽ പൊലീസ് വെച്ച ബാരിക്കേഡിനു മുന്നിലെത്തിയ ജീവനക്കാരിയാണ് തന്നെ അകത്തുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. നടപ്പില്ലെന്ന് സമരക്കാരും നിലപാടെടുത്തു. ഇത് സംഘർഷോന്മുഖമായ സാഹചര്യമുണ്ടാക്കി.
ഈ സംഭവത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഇടപെടണമെന്നും, ജീവനക്കാരിക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറാകണമെന്നുമാണ് ഇടത് സൗബർ പോരാളികൾ ആവശ്യപ്പെടുന്നത്. ഉമ്മൻചാണ്ടി ഭരണകാലത്ത് സമാനമായ ഒരു സംഭവമുണ്ടായപ്പോൾ, ചിറ്റിലപ്പിള്ളി അതിലിടപെടുകയും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചയോടെ പിവി അൻവർ എംഎൽഎ ചിറ്റിലപ്പിള്ളിയെ ലക്ഷ്യം വെച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. സെക്രട്ടേറിയറ്റിൽ യുഡിഎഫ് സമരകത്തോട് പ്രതികരിച്ച യുവതിക്ക് 5 ലക്ഷം രൂപ വാങ്ങിക്കൊടുത്തിട്ടു തന്നെ കാര്യം എന്ന കമന്റുമായി ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിലും അദ്ദേഹം ചെന്നു. ഈ കമന്റിന് മുവ്വായിരത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. അൻവറിന്റെ ഇടപെടലോടെ ഇടത് സൈബർലോകം ശക്തമായി ഇടപെട്ടു തുടങ്ങി. 2013ൽ സന്ധ്യക്ക് 5 ലക്ഷം രൂപ പാരിതോഷികം കൊടുത്തത് ഇടത് വിരോധം കൊണ്ടല്ലെങ്കില്‍ ഈ സ്ത്രീക്കും 5 ലക്ഷം രൂപ കൊടുക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ട്രോളുകളും ഇറങ്ങി.

2013ലെ സന്ധ്യ

2013ൽ ഉമ്മൻചാണ്ടി ഭരണകാലത്ത് കോൺഗ്രസ് പ്രവർത്തകയായ സന്ധ്യ എന്ന യുവതി ഇടതുമുന്നണിയുടെ ഒരു വഴിതടയൽ സമരം പൊളിച്ചിരുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടി സ്കൂട്ടർ യാത്രക്കാരിയായ സന്ധ്യ പരസ്യമായി പൊട്ടിത്തെറിച്ച് സംസാരിച്ചു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു.

അന്ന് സന്ധ്യക്ക് പിന്തുണ നൽകിയ ചിറ്റിലപ്പിള്ളി അവർക്ക് 5 ലക്ഷം രൂപ പാരിതോഷികമായി നൽകി. ചിറ്റിലപ്പിള്ളി ജനകീയ സമരങ്ങളെ പൊളിച്ച് അരാഷ്ട്രീയത പരത്താനും, സ്വന്തം ബ്രാൻഡിന്റെ പരസ്യം പ്രചരിപ്പിക്കാനും ഉപയോഗിക്കുകയാണെന്ന് സൈബർ പോരാളികൾ അന്നാരോപിച്ചു. എന്തായാലും അന്ന് ചിറ്റിലപ്പിള്ളിക്ക് ഫേസ്ബുക്കിൽ വ്യാപകമായ പിന്തുണ ലഭിക്കുകയുണ്ടായി. സോളാർ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു സിപിഎമ്മിന്റെ സമരം. അക്കാലത്ത് ഫേസ്ബുക്ക് കമന്റുകളിൽ തനിക്ക് വധഭീഷണി ലഭിക്കുന്നതായി ചിറ്റിലപ്പിള്ളി പരാതിപ്പെട്ടിരുന്നു. 'ഒരു ഇന്നോവ കൂടി ഇറക്കേണ്ടി വരുമോ' എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരാൾ പ്രതികരിച്ചെന്നും ഇത് വധഭീഷണിയാണെന്നും ചിറ്റിലപ്പിള്ളി ആരോപിച്ചതായി ഡെക്കാൻ ക്രോണിക്കിളിൽ വാര്‍ത്ത വന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്