ആപ്പ്ജില്ല

പാമ്പിനെ ആയുധമാക്കിയ സൂരജിന് ഇരട്ട ജീവപര്യന്തം തടവ്; ഉത്ര വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി

പാമ്പിനെ ഉപയോഗിച്ച് കൊല നടത്തുന്ന കേരളത്തിലെ ആദ്യ കേസാണിത്. പ്രതി സൂരജിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

Samayam Malayalam 13 Oct 2021, 12:31 pm

ഹൈലൈറ്റ്:

  • വിധി പറഞ്ഞത് കൊല്ലം അഡീഷണൽ സെഷൻസ് കോടതി
  • കുറ്റക്കാരനെന്ന് കണ്ടെത്തിയത് തിങ്കളാഴ്ച
  • അത്യപൂര്‍വമായ കേസ് എന്ന് പ്രോസിക്യൂഷൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam uthra sooraj
പ്രതി സൂരജ്, കൊല്ലപ്പെട്ട ഉത്ര Photo: Supplied
കൊല്ലം: കൊല്ലത്ത് യുവതിയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ്. സൂരജിന് എതിരായ രണ്ട് കേസുകളിൽ കോടതി ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യ ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് ഏഴിനാണ് അഞ്ചൽ ഏറം സ്വദേശി ഉത്ര (25)യെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഉത്രയുടെ മരണത്തിൽ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെതിരെ (27) ഉത്രയുടെ കുടുംബം ക്രൈം ബ്രാഞ്ചിന് പരാതി നല്‍കുകയായിരുന്നു. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കി അവരുടെ സ്വത്ത് കൈക്കലാക്കാനായി സൂരജ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേരളത്തിൽ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു നടത്തുന്ന ആദ്യ കൊലപാതകമാണ് ഇതെന്നണ് റിപ്പോര്‍ട്ടുകള്‍. ജഡ്ജി മനോജാണ് കഴിഞ്ഞ ദിവസം സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Also Read: ഉത്ര കേസ് ശിക്ഷാവിധി: തത്സമയ വിവരങ്ങൾ

വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ സൂരജിനെ കോടതിയിൽ എത്തിച്ചിരുന്നു. ദേശീയശ്രദ്ധ നേടിയ കേസിൽ വിധി വരുന്നതിനാൽ കോടതി പരിസരത്ത് വലിയ ജനാവലി തടിച്ചു കൂടിയിരുന്നു. കുറ്റങ്ങള്‍ കേട്ട പ്രതി സൂരജിനോട് എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. ഇതിനു ശേഷമായിരുന്നു പ്രോസിക്യൂഷൻ വാദം. ദാരുണമായ കൊലപാതകമാണ് നടന്നതെന്നും പ്രതി സൂരജ് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം, ഉത്രയുടേത് കൊലപാതകമല്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളിയിരുന്നു.

Also Read: മാപ്പിളപാട്ട് കലാകാരൻ വി എം കുട്ടി അന്തരിച്ചു; ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരൻ

ആദ്യം ഉത്രയുടെ കുടുംബം ലോക്കൽ പോലീസിനെ സമീപിച്ചെങ്കിലും കേസ് വഴിതെറ്റുന്നുവെന്ന് മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സൂരജിൻ്റെ അറസ്റ്റ് നടന്നത്. കൊല നടത്താനുള്ള പ്രതിയുടെ കുബുദ്ധിയും പാമ്പിനെ ആയുധമാക്കിയതുമാണ് കേസ് അത്യപൂര്‍വമാക്കുന്നതെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. സൂരജ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ കേസുവിസ്താരം പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 87 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയാണ് ആശ്രയിച്ചത്. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. സൂരജിന് പാമ്പുകളെ നല്‍കിയ ചാവര്‍കാവ് സ്വദേശി സുരേഷിനെ ആദ്യം പ്രതിയാക്കിയിരുന്നെങ്കിലും ഇയാള്‍ക്ക് കൊലപാതകം നടത്താനുള്ള പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്ന വാദം അംഗീകരിച്ച് സാക്ഷിപ്പട്ടികയിലേയ്ക്ക് മാറ്റുകയായിരുന്നു.

അതേസമയം, പ്രതിയ്ക്ക് വധശിക്ഷ ലഭിക്കാത്തതിൽ ഉത്രയുടെ കുടുംബം നിരാശ പ്രകടിപ്പിച്ചു. നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല മാധ്യമങ്ങളോടു പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്