തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടെ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തിയ വിമർശനങ്ങൾക്കെതിരെ കെയു ജനീഷ് കുമാർ എംഎൽഎ. ലോകം മുഴുവൻ ഒരുമിച്ച് നിന്നുകൊണ്ട് മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞ അദ്ദേഹം എങ്ങനെയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാവുകയെന്നാണ് ചോദിച്ചത്. 'പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന് പറഞ്ഞതിനും ജനീഷ് കുമാർ സഭയിൽ മറുപടി പറഞ്ഞു.
Also Read: ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ; പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധനാഫലം നെഗറ്റീവ്
'കേരളത്തിന്റെ ആരോഗ്യമന്ത്രി എങ്ങനെയാണ് ടീച്ചറമ്മയായത്. എങ്ങനെയാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയത്? പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ചെയ്ത്, ഡൈ ചെയ്ത് പത്ര സമ്മേളനം നടത്തിയല്ല. ജനുവരി 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീര്‍ത്തു, നമ്മള് വിജയിച്ചു. പിന്നീട് പത്തനംതിട്ടയില്‍ എത്തി. അസൂയപ്പെട്ടിട്ട് കാര്യമില്ല..' ജനീഷ് കുമാർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങൾ നടക്കുന്നെന്ന രീതിയിൽ മുനീർ സംസാരിച്ചതിനുള്ള മറുപടിയും ജനീഷ് കുമാർ നൽകി. 'പ്രതിപക്ഷ നേതാവിന്റെ കസേരയുടെ മഹത്വം മുനീര്‍ വിശദീകരിച്ചു. പല മഹാന്മാരും ഇരുന്നതിനെ കുറിച്ച് എം കെ മുനീര്‍ പറഞ്ഞത് അക്ബര്‍ ചക്രവര്‍ത്തിയുടെ സുവര്‍ണ്ണ സിംഹാസനത്തില്‍ മൂട്ട കയറി ഇരുന്നപ്പോള്‍ ഭടന്മാര് അത് ചക്രവര്‍ത്തിയാണ് എന്ന് പറഞ്ഞത് ഓര്‍ത്തിട്ടായിരിക്കും' ജനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.