കോഴിക്കോട്: കോഴിക്കോട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതൽ തുടങ്ങും. ഇലക്ട്രിക് ഓട്ടോകൾക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നത്.
Also Read: കണ്ണൂർ അമ്പായത്തോടിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തി
ഇലക്ട്രിക് ഓട്ടോകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലെ പെര്‍മിറ്റുകളുടെ കീഴിലാക്കുക, നിലവിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഏകദേശം 30 ഓളം ഇലക്ട്രിക് ഓട്ടോകളാണ് കോഴിക്കോട് സര്‍വീസ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിൻ്റെ സബ്സിഡിയോടെയാണ് ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കിയിരിക്കുന്നത്.
Also Read: കൊല്ലത്ത് വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളംപേർ ചികിത്സയിൽ
പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്നത് തൊഴിൽ നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി. ഇലക്ട്രിക് ഓട്ടോകൾക്കു പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ഇലക്ട്രിക് ഓട്ടോകൾക്കെതിരെ ഓട്ടോ തൊഴിലാളികള്‍ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോകളിലെ യാത്രക്കാരെ ഇറക്കിവിടുന്നതടക്കമുള്ള പ്രതിഷേധങ്ങളും ജില്ലയിൽ അരങ്ങേറിയിരുന്നു. അതേസമയം പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടര്‍ വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.
Also Read: പാലക്കാട് ഫുട്ബോൾ ഗാലറി തകർന്നു വീണ് 45 പേർക്ക് പരിക്ക്