ആപ്പ്ജില്ല

വല വീശി ബിജെപി; മുതിർന്ന നേതാക്കളെ പിണക്കില്ല; അനുനയ നീക്കത്തിന് കെപിസിസി

നിലവിലെ സാഹചര്യത്തിൽ മുതിര്‍ന്ന നേതാക്കള്‍ പിണങ്ങി പാര്‍ട്ടി വിട്ടാൽ കോൺഗ്രസിനു തിരിച്ചടിയാകുമെന്നും കടുത്ത നിലപാടുകള്‍ പ്രാദേശിക തലത്തിൽ ദോഷം ചെയ്തേക്കുമെന്നുമാണ് ആശങ്ക.

Samayam Malayalam 2 Sept 2021, 11:12 am
ഡിസിസി പട്ടികയുടെ പേരിൽ കോൺഗ്രസ് സംസ്ഥാന ഘടകത്തിനുള്ളിൽ രൂപപ്പെട്ട ഭിന്നത പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നതിനിടെ അനുനയ നീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. മുതിര്‍ന്ന നേതാക്കളെ പിണക്കേണ്ടതില്ലെന്നും അനുനയ നീക്കങ്ങളുമായി മുന്നോട്ടു പോകാമെന്നുമാണ് കെപിസിസി നയം. പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചു പരസ്യപ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഹൈക്കമാൻഡ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് കെപിസിസിയുടെ അനുനയ നീക്കങ്ങളെന്നതാണ് ശ്രദ്ധേയം.
Samayam Malayalam kpcc decides not to fight with factions as avoiding oommen chandy and ramesh chennithala may backfire congress
വല വീശി ബിജെപി; മുതിർന്ന നേതാക്കളെ പിണക്കില്ല; അനുനയ നീക്കത്തിന് കെപിസിസി



സംസ്ഥാന ഘടകം പൊട്ടിത്തെറിയിലേയ്ക്ക്

ഡിസിസി പുനഃസംഘടനയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പട്ടികയാണ് കോൺഗ്രസിനുള്ളിൽ കലാപത്തിന് തിരികൊളുത്തിയത്. പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെയും നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചകള്‍ക്കും ഹൈക്കമാൻഡുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയത്. എന്നാൽ മതിയാവോളം ചര്‍ച്ചകള്‍ നടത്തിയില്ലെന്നും മുതിര്‍ന്ന നേതാക്കളെ അവഗണിച്ചെന്നുമാണ് ആരോപണം. എ, ഐ ഗ്രൂപ്പുകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ പരസ്യപ്രതിഷേധവുമായി മുതിര്‍ന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തുകയായിരുന്നു.

കരുക്കള്‍ നീക്കി ഉമ്മൻ ചാണ്ടി

വൻ പരാജയം ഏറ്റുവാങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഗ്രൂപ്പുസമവാക്യങ്ങള്‍ പാടേ അവഗണിച്ചാണ് ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിച്ചത്. ഇതിൻ്റെ തുടര്‍ച്ചയായിരുന്നു ഡിസിസി പട്ടിക. പരസ്യപ്രതികരണവുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തിയങ്കിലും ഇതിനോടകം ഇരുഗ്രൂപ്പുകളിലുമുള്ള പല നേതാക്കളും ഔദ്യോഗിക പക്ഷത്തേയ്ക്ക് ചാഞ്ഞിട്ടുണ്ട്. പരസ്യപ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കമാൻഡ് നേതാക്കള്‍ക്ക് കര്‍ശന താക്കീതും നല്‍കി. അതേസമയം, കെപിസിസി പുനഃസംഘടനയിലും ഇതേ രീതി ആവര്‍ത്തിക്കുമോ എന്ന ഭയം ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്.

​വാതിൽ തുറന്നിട്ട് ബിജെപി

ഡിസിസി പട്ടികയെച്ചൊല്ലി ഇതിനോടകം പിഎസ് പ്രശാന്ത്, എവി ഗോപിനാഥ് തുടങ്ങി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടേതിനു സമാനമായി കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികളിൽ നിന്ന് നേതാക്കളെ വലവീശി പിടിക്കാനുള്ള ശ്രമം കേരളത്തിലും ബിജെപി നടത്തുന്നുണ്ട്. ഇതിനോടകം പിസി ചാക്കോ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോൺഗ്രസ് വിട്ട് എൻസിപിയിലും എത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് ബിജെപി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ഉപസംഘടനയായ പ്രവാസി റിട്ടേണീസ് കോൺഗ്രസിലെ 27സംസ്ഥാന നേതാക്കള്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചത് ഇന്നലെയാണ്. ദേശീയ തലത്തിൽ പാര്‍ട്ടി വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് നേതാക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് പാര്‍ട്ടിയ്ക്ക ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽ കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്. കൊഴിഞ്ഞു പോകുന്ന നേതാക്കളെ സ്വീകരിക്കാൻ എൻസിപിയും ഇടതുപാര്‍ട്ടികളും രംഗത്തുണ്ട്.

​കാരണങ്ങള്‍ പലത്

തര്‍ക്കം പരിഹരിക്കാൻ സംഘടനാ തെരഞ്ഞെടുപ്പാണ് മികച്ച മാര്‍ഗമെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. പ്രശ്നങ്ങള്‍ അറിയിക്കാൻ ഗ്രൂപ്പുനേതാക്കള്‍ ഹൈക്കമാൻഡിനെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെപിസിസിയുമായി ഗ്രൂപ്പുകള്‍ നിസ്സഹകരണം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നേതാക്കള്‍ കടുത്ത തീരുമാനമെടുക്കുന്നത് ഒഴിവാക്കാൻ ചര്‍ച്ചകളുമായി മുന്നോട്ടു പോകാനാണ് കെപിസിസി തീരുമാനം. ഗ്രൂപ്പുകളെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് ഔദ്യോഗിക പക്ഷത്തിന് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ പാര്‍ട്ടി നേതൃത്വം വീണ്ടും ഗ്രൂപ്പുകളുടെ കൈവശം എത്തുമെന്നും ഔദ്യോഗിക പക്ഷം ഭയപ്പെടുന്നുണ്ട്. കൂടാതെ ഗ്രൂപ്പുനേതാക്കളെ പരിഗണിക്കാതെയുള്ള നടപടികള്‍ പ്രാദേശിക തലത്തിൽ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും കെപിസിസിയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയ നീക്കം.

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കള്ളന്മാർ! ദൃശ്യങ്ങൾ പുറത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്