ഉമ തോമസിനെ സന്ദർശിച്ച് നേതൃത്വം
തൃക്കാക്കരയിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കിക്കൊണ്ടാണ് അന്തരിച്ച പിടി തോമസിന്‍റെ ഭാര്യ ഉമാ തോമസുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. കെ സുധാകരൻ, കെസി വേണുഗോപാൽ തുടങ്ങിയവരാണ് ഉമയെ വീട്ടിലെത്തി കണ്ടത്. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് സുധാകരൻ സന്ദർശനത്തെക്കുറിച്ച് പ്രതികരിച്ചതെങ്കിലും ഉമയെ കണ്ടതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ ഡിസിസി ഓഫീസിലെത്തി യോഗം ചേർന്നിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഉമയുടെ താൽപ്പര്യം അറിയുകയായിരുന്നു നേതൃത്വത്തിന്‍റെ ലക്ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉമയെങ്കിൽ ജയം ഉറപ്പോ?
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കരയിൽ ഒരു ഭാഗ്യപരീക്ഷണത്തിന് കോൺഗ്രസ് മുതിരില്ലെന്ന് ഉറപ്പാണ്. കോൺഗ്രസിന്‍റെ ഉറച്ച കോട്ടയാണെങ്കിലും പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോയേക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്. പി ടി തോമസിന്‍റെ വിയോഗത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ ഉമാ തോമസിനെ മത്സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുക്കൂട്ടല്‍. പാർട്ടിക്കുള്ളിൽ കാര്യമായ എതിർപ്പുകൾ ഇല്ലാതിരുന്നാൽ ഉമാ തോമസ് തന്നെ കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടിയേക്കും
കരുത്തുറ്റ സ്ഥാനാർഥിയെന്ന് സുധാകരൻ
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറയുന്നത്. ഉമയെ വീട്ടിലെത്തി കണ്ടത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും, തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആരുവന്നാലും ചലഞ്ച് ചെയ്യുന്ന സ്ഥാനാർത്ഥിയാകും മത്സര രംഗത്തുണ്ടാവുക. കരുത്തുറ്റ സ്ഥാനാർഥി വരും, ആദ്യഘട്ട ചർച്ചകൾ നടന്നെന്നും തീരുമാനം അധികം വൈകാതെ കൈക്കൊള്ളുമെന്നും കെ സുധാകരൻ പറയുന്നു. അതേസമയം കെവി തോമസിനെ പോലൊരു നേതാവ് ഇടഞ്ഞ് നിൽക്കുന്നത് തൃക്കാക്കരയിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതീക്ഷയോടെ സിപിഎം
ജില്ലയിൽ യുഡിഎഫിന്‍റെ കോട്ടകളിലൊന്നായാണ് തൃക്കാക്കര അറിയപ്പെടുന്നതെങ്കിലും ആത്മവിശ്വാസത്തോടെയാണ് സിപിഎം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസ് വേദിയിലെത്തിയ കെവി തോമസിന്‍റെ സാന്നിധ്യവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. തൃക്കാക്കര ഉൾപ്പെടുന്ന ലോക്സഭ മണ്ഡലത്തെ നിരവധി തവണ പ്രതിനിധീകരിച്ച നേതാവാണ് കെവി തോമസ്. കെവി തോമസിനൊപ്പം ചേർന്ന് നിൽക്കുന്ന ന്യൂനപക്ഷ വോട്ടുകൾ നേടാനായാൽ തൃക്കാക്കരയിൽ ജയിച്ച് കയറുക എന്നത് സിപിഎമ്മിന് അപ്രാപ്യമായേക്കില്ല. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. സഭാ നേതൃത്വമായും വൈദികരുമായും അടുത്ത ബന്ധമുള്ള കെവി തോമസ് ഇടത് പാളയത്തിലേക്ക് എത്തുകയാണെങ്കിൽ യുഡിഎഫിന് ലഭിക്കുന്ന ഈ വോട്ടുകൾ ഇടതുസ്ഥാനാർഥിക്ക് ലഭിച്ചേക്കും.
എൽഡിഎഫ് സ്ഥാനാർഥിയായി കൊച്ചുറാണി ജോസഫോ?
ഉമ തോമസാണ് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നതെങ്കിൽ ഇടതുപക്ഷവും വനിതാ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. കൊച്ചുറാണി ജോസഫിനെ സിപിഎം പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തൃക്കാക്കര കോളേജിൽ അധ്യാപികയായിരുന്ന കൊച്ചുറാണി മണ്ഡലത്തിലെ ഏത് കാര്യത്തിലും താൻ സജീവമാണെന്നും ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചത് ചർച്ചയുമായതാണ്. സിറോ മലബാർ സഭയുമായി ചേർന്ന് നിൽക്കുന്ന കൊച്ചുറാണി വഴി ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനും സിപിഎമ്മിന് കഴിഞ്ഞേക്കും.