തിരുവനന്തപുരം: പീഡനക്കേസിൽ ആരോപണവിധേയനായ കോവളം എംഎൽഎ എം വിൻസൻ്റിനെതിരെ കെ പി സി സിയുടെ അച്ചടക്ക നടപടി. എം വിൻസൻ്റ് എം എൽ എയെ എല്ലാ പാർട്ടി പദവികളിൽ നിന്ന് താൽക്കാലികമായി നീക്കിയെന്ന് കെ പി സി സി അധ്യക്ഷൻ എം എം ഹസൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഹസൻ ഇക്കാര്യം അറിയിച്ചത്.
ആരോപണം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടി നടപടിയെന്നും അദ്ദേഹം പറഞ്ഞു. എം എൽ എയ്ക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചനയാണ്. നിരപരാധിത്വം തെളിയുന്നതു വരെ പാർട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പാർട്ടി അംഗത്വം നിലനിൽക്കും. എം എൽ എ സ്ഥാനം എം വിൻസൻ്റ് രാജി വെക്കില്ല. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതു വരെ വിൻസന്റ് എം എൽ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നും ഹസൻ വ്യക്തമാക്കി.
പരാതിക്കാരിയായ സ്ത്രീയുടെ സഹോദരൻ സി പി എം പ്രവർത്തകനാണ്. കേസിൽ ഗൂഢാലോചന ഉണ്ടെന്ന് പരാതിക്കാരിയുടെ സഹോദരി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ കേസിൽ സ്ത്രീയുടെ പരാതി മാത്രമല്ല, എം എൽ എയ്ക്ക് എതിരെയുള്ള ഗൂഢാലോചനയും അന്വേിക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
KPCC suspends Kovalam MLA M Vincent
KPCC suspends Kovalam MLA M Vincent from all positions in the Congress party