ആപ്പ്ജില്ല

ചെന്നിത്തലക്കെതിരെ ആരാകും സ്ഥാനാർഥി? മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷയേകുന്ന ഘടകങ്ങൾ ഇവ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ ജനവിധി അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്

Samayam Malayalam 12 Mar 2021, 4:34 pm
ആലപ്പുഴ: ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലം എന്നതിനാൽ തന്നെ ഹരിപ്പാട് ആരാകും ഇടത് സ്ഥാനാർഥിയെന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മികച്ച എതിരാളിയെ സിപിഐ രംഗത്തിറക്കുകയാണെങ്കിൽ ചെന്നിത്തലയ്ക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കാനായ മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ചാണ് മണ്ഡലത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. സാധ്യതകൾ പരിശോധിക്കാം.
Samayam Malayalam ldf hopes in haripad assembly election 2021 against ramesh chennithala
ചെന്നിത്തലക്കെതിരെ ആരാകും സ്ഥാനാർഥി? മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷയേകുന്ന ഘടകങ്ങൾ ഇവ



രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന ഹരിപ്പാട്



പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പല തവണ വിജയിച്ച മണ്ഡലമാണെങ്കിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന ചരിത്രമാണ് ഹരിപ്പാടിന്‍റേത്. 2001ൽ സിപിഎമ്മിലെ ദേവകുമാർ വിജയിച്ച മണ്ഡലം 2006ൽ കൈവിട്ടത് 1886 വോട്ടുകൾക്കായിരുന്നു. സിറ്റിങ്ങ് എംഎൽഎയായ ദേവകുമാറിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി ബി ബാബുപ്രസാദായിരുന്നു ഇവിടെ വിജയിച്ചത്. പിന്നീട് 2011ലും 2016ലും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് നിയമസഭയിലെത്തി. നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്.

ഭൂരിപക്ഷം വർധിപ്പിച്ച് തുടർജയവുമായി ചെന്നിത്തല

2006ൽ ബി ബാബുപ്രസാദിലൂടെ കോൺഗ്രസ് തിരിച്ച് പിടിച്ച മണ്ഡലത്തിലാണ് 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മത്സരത്തിനിറങ്ങുന്നത്. നേരത്തെ 1886 വോട്ടിന്‍റെ ലീഡുണ്ടായിരുന്ന മണ്ഡലം നിലനിർത്തി എത്തതിന് പുറമെ ലീഡ് 5,520 ആക്കി ഉയർത്താനും ചെന്നിത്തലയ്ക്ക് കഴിഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരത്തിനിറങ്ങിയ അദ്ദേഹം 18,621 വോട്ടുകളുടെ ലീഡോടെയാണ് മണ്ഡലം നിലനിർത്തിയത്.

​തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് ഇടതുക്യാമ്പ്



കേരളമാകെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഇടതുപക്ഷം ഈ ആത്മവിശ്വാസവുമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വന്ന ജനവിധി നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ 2006ൽ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് ഇടത് പ്രതീക്ഷ. ലോക് സഭ തെരഞ്ഞെടുപ്പിലും ഹരിപ്പാട് മണ്ഡലത്തിൽ യുഡിഎഫിന്‍റെ ലീഡ് കുറഞ്ഞിരുന്നു. സംസ്ഥാനത്താകെ യുഡിഎഫിന് അനകൂലമായ സാഹചര്യം ഉണ്ടായപ്പോൾ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് ഹരിപ്പാട് ലഭിച്ച ലീഡ് 5844 വോട്ടുകൾ മാത്രമായിരുന്നു. 2016ൽ ചെന്നിത്തല നേടിയ 18,621 ലീഡാണ് 5,844 ആയി കുറഞ്ഞത്.

മികച്ച സ്ഥാനാർഥിയെ നിർത്താൻ എൽഡിഎഫ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാർത്ഥി വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആഞ്ചലോസ് ഇതുവരെയും താൽപ്പര്യം അറിയിച്ചിട്ടില്ല. ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്.

ആത്മവിശ്വാസത്തോടെ രമേശ് ചെന്നിത്തല



കോൺഗ്രസ് ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഹരിപ്പാട് നിന്ന് തന്നെ രമേശ് ചെന്നിത്തല ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് തവണയും ലീഡ് ഉയർത്താനായി എന്നത് രമേശ് ചെന്നിത്തലയ്ക്ക് മണ്ഡലത്തിലുള്ള ജനപിന്തുണയുടെ തെളിവാണെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസ്ഥാനത്ത് നിറഞ്ഞ് നിൽക്കുന്ന നേതാവിന് മണ്ഡലത്തിലെ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

മുളളൻക്കൊല്ലിയിൽ പൊന്നുവിളയിച്ച് പൈലി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്