ആപ്പ്ജില്ല

എലിപ്പനി; കോഴിക്കോട് കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു

പ്രളയത്തിന് പിന്നാലെ എലിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു

Samayam Malayalam 6 Sept 2018, 10:08 am
കോഴിക്കോട്: പ്രളയത്തിന് പിന്നാലെ എലിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു. പതിനാറിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനിബാധിതര്‍ക്കായി രണ്ട് പ്രത്യേക വാര്‍ഡുകളും തുറന്നിട്ടുണ്ട്. എലിപ്പനി ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Samayam Malayalam MEDICAL CAMPS


രോഗം സ്ഥിരീകരിക്കുന്നതിനും അതിവേഗം മരുന്ന് ലഭ്യമാക്കുന്നതിനുമാണ് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ പ്രാമുഖ്യം നല്‍കുന്നത്. നിലവില്‍ ഒരു ലക്ഷത്തിലധികം എലിപ്പനി പ്രതിരോധ ഗുളികകള്‍ ജില്ലയില്‍ എത്തിച്ചുകഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയില്‍ എത്താത്തവരെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി കണ്ട് മരുന്ന് നല്‍കുന്നുണ്ട്. തൊഴിലുറപ്പ് ജോലി ചെയ്യുന്നവരും ക്ഷീരകര്‍ഷകരും നിര്‍ബന്ധമായും മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും സഹകരിപ്പിച്ച് രോഗബാധിതരുടെ കൃത്യമായ കണക്കെടുക്കാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ഊര്‍ജ്ജിതമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ സംബന്ധിച്ച് പരാതിപ്പെടുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്