ആപ്പ്ജില്ല

സംഘർഷഭീതിയും നിയന്ത്രണങ്ങളും; തീർത്ഥാടകരുടെ എണ്ണത്തിൽ വൻകുറവ്

പതിനെട്ടാംപടി കയറാൻ ക്യൂവില്ല

Samayam Malayalam 21 Nov 2018, 9:30 am
ശബരിമല: ബിജെപി ഉള്‍പ്പെടുന്ന പാര്‍ട്ടികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഭയന്ന് ശബരിമലയിലെത്തുന്ന തീര‍്ത്ഥാടകരുടെ എണ്ണം കുറഞ്ഞു. അവധി ദിവസമായിരുന്ന ഇന്നലെയും സന്നിധാനത്ത് വലിയ തിരക്കുണ്ടായില്ല. നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് തീര‍്ത്ഥാടകരുമായി പോകുന്ന ബസുകളും നിയന്ത്രിച്ച് കടത്തി വിട്ടതിനാൽ പതിനെട്ടാം പടി കയറാൻ ഭക്തര്‍ക്ക് ഒരുസമയത്തും ക്യൂ നിൽക്കേണ്ടി വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam sabarimala.jpg.image.784.410


നട തുറന്ന് ആദ്യ നാല് ദിവസങ്ങളിലായി 75000 പേര്‍ എത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് പ്രകാരമുള്ള ഏകദേശ കണക്ക്. എന്നാൽ കഴിഞ്ഞ വര്‍ഷം ഈ കാലയളവിൽ രണ്ട് ലക്ഷത്തിലേറെ പേര്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു. ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തിലും നാല് ദിവസത്തിനുള്ളിൽ 5 കോടിയോളം രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ഇന്നലെ രാത്രിയും നട അടച്ച ശേഷം മലകയറുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇതിനിടെ മുംബൈയിൽ നിന്നെത്തിയ 110 പേരടങ്ങുന്ന തീര്‍ത്ഥാടകസംഘം മല കയറാതെ മടങ്ങി.

സന്നിധാനത്ത് പ്രതീക്ഷിച്ച തിരക്കില്ലാത്തതിനാൽ നിലയ്ക്കൽ പമ്പ റൂട്ടിലോടുന്ന 50 ബസുകള്‍ മറ്റു ഡിപ്പോകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും കുറവുണ്ട്. ശബരിമല കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ടാക്സി ഡ്രൈവര്‍മാരെയും ട്രാക്റ്റര്‍, ഡോളി തൊഴിലാളികളെയും ശബരിമലയിൽ തിരക്ക് കുറഞ്ഞത് ബാധിച്ചിട്ടുണ്ട്. അതേസമയം, തിരക്ക് കൂടിയതായാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നതെങ്കിലും കൃത്യമായ കണക്കുകള്‍ ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും സന്നിധാനത്ത് നാമജപപ്രതിഷേധം അരങ്ങേറി. ശരണം വിളിക്കുന്നവരുടെ പേരിൽ പോലീസ് കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് വി മുരളീധരൻ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒരു സംഘം വടക്കേ നടയിലും മറ്റൊരു സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തുമാണ് പ്രതിഷേധിച്ചത്. എന്നാൽ ഹരിവരാസനം പാടി നടയടച്ചതോടെ സംഘങ്ങള്‍ പിരിഞ്ഞു പോയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്