ആപ്പ്ജില്ല

ഘടകകക്ഷികൾ കെകെ രമയ്ക്ക് വോട്ട് മറിച്ചു; സിപിഎമ്മിന്‍റെ വോട്ടും ചോർന്നു; വടകര തോൽവിയിൽ എൽജെഡി

സിപിഐ, കോണ്‍ഗ്രസ് എസ്, ജെഡിഎസ് എന്നിവരുടെ വോട്ടുകള്‍ പല പഞ്ചായത്തുകളിലും എല്‍ഡിഎഫിന് കിട്ടിയില്ല. സിപിഎം വോട്ടുകളും കെകെ രമയ്ക്ക് ലഭിച്ചു

Curated byലിജിൻ കടുക്കാരം | Samayam Malayalam 18 Sept 2021, 5:39 pm
കോഴിക്കോട്: വടകര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് സംഭവിച്ച വോട്ടു ചോർച്ചയിൽ അന്വേഷണമില്ലാത്തതിൽ എൽജെഡിയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടായപ്പോൾ ഘടകകക്ഷികളിൽ ചിലർ ആർഎംപി സ്ഥാനാർഥി കെകെ രമയ്ക്ക് വോട്ട് മറിച്ചെന്നാണ് ലോക് താന്ത്രിക് ജനതാദളിന്‍റെ അന്വേഷണ റിപ്പോർട്ടിലുള്ളതെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. വോട്ടുചോർച്ച ചർച്ച ചെയ്യണമെന്ന് എൽഡിഎഫിനോട് പാർട്ടിയും സ്ഥാനാർഥിയും ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. എൽഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ വടകരയിൽ യുഡിഎഫ് പിന്തുണയോടെയായിരുന്നു കെകെ രമ ഇത്തവണ വിജയിച്ചത്.
Samayam Malayalam ljd election analysis report on vadakara assembly defeat
ഘടകകക്ഷികൾ കെകെ രമയ്ക്ക് വോട്ട് മറിച്ചു; സിപിഎമ്മിന്‍റെ വോട്ടും ചോർന്നു; വടകര തോൽവിയിൽ എൽജെഡി


​എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് കെകെ രമ

ഇടതുപക്ഷത്തിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തായിരുന്നു ആർഎംപി നേതാവ് കെകെ രമ ഇത്തവണ നിയമസഭയിൽ എത്തിയത്. ഇടതുപക്ഷത്തിനായി മത്സരിച്ച മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്കാണ് രമ പരാജയപ്പെടുത്തിയത്. ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ രമയ്ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ തന്നെ സംസ്ഥാനത്തിന്‍റെ ശ്രദ്ധയാകർഷിച്ച മണ്ഡലമായി വടകര മാറിയിരുന്നു. ഇവിടെ ശക്തികേന്ദ്രങ്ങളിൽ പോലും സിപിഎമ്മിന് വോട്ട് ചോർച്ച ഉണ്ടായെന്നാണ് എല്‍ജെഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

​ഘടകകക്ഷികളുടെ വോട്ട് കിട്ടിയില്ല

വടകര മണ്ഡലത്തിൽ ഘടകകക്ഷികളുടെ വോട്ട് തങ്ങളുടെ സ്ഥാനാർഥിയ്ക്ക് ലഭിച്ചില്ലെന്നാണ് എല്‍ജെഡി വടകര മണ്ഡലം കമ്മിറ്റി കണ്ടെത്തിയ തോൽവിയുടെ കാരണങ്ങളിലുള്ളത്. സിപിഐ, കോണ്‍ഗ്രസ് എസ്, ജെഡിഎസ് എന്നിവരുടെ വോട്ടുകള്‍ പല പഞ്ചായത്തുകളിലും എല്‍ഡിഎഫിന് കിട്ടിയില്ലെന്നാണ് വിമർശനം. ഏറാമലയിൽ ചിലയിടങ്ങളിൽ സിപിഐ വോട്ടുകൾ പൂർണ്ണമായും ചോർന്നെന്നും സിപിഎമ്മിന്‍റെ വോട്ടുകൾ പോലും കെകെ രമയ്ക്ക് പോയെന്നും എൽജെഡി റിപ്പോർട്ട് പറയുന്നു.

​ജെഡിഎസിന്‍റെ വോട്ടിൽ വൻ ചോർച്ച

വടകര മണ്ഡലത്തിലെ പ്രധാന കക്ഷിയായ ജെഡിഎസിന്‍റെ വോട്ടിലും വൻ ചോർച്ച ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അഴിയൂര്‍ പഞ്ചായത്ത് ഒഴിച്ച് മറ്റൊരിടത്തുനിന്നും ജെഡിഎസിന്‍റെ വോട്ട് കിട്ടിയില്ലെന്നും റിപ്പോർട്ടിലുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജെഡിഎസ് നേതാവ് സികെ നാണുവായിരുന്നു വടകരയിൽ കഴിഞ്ഞതവണ ഇടത് മുന്നണിയ്ക്കായി മത്സരിച്ച് വിജയിച്ചത്. ഇത്തവണ എൽജെഡി മുന്നണിയിലേക്കെത്തിയതോടെയാണ് ഇവർക്ക് സീറ്റു വിട്ടുനൽകുന്നത്.

സിപിഎം വോട്ടുകളും രമയ്ക്ക് പോയി

സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍തോതില്‍ വോട്ട് ചോര്‍ന്നെന്നും എല്‍ജെഡി വടകര മണ്ഡലം കമ്മിറ്റി ജൂലൈയില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഏറാമല പഞ്ചായത്തിൽ 12 ബൂത്തുകളിലെ സിപിഎം വോട്ടുകൾ രമയ്ക്കാണ് ലഭിച്ചത്. വടകര മുനിസിപ്പിലാറ്റിയിയിലും മൂന്നു പഞ്ചായത്തിലുമായി പ്രതീക്ഷിച്ചതിനേക്കാള്‍ 4769 വോട്ട് കുറഞ്ഞെന്നും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കും മറ്റു നേതാക്കൾക്കും കൈമാറിയിരുന്നെന്നും മനോരമ റിപ്പോർട്ടിലുണ്ട്.

​വടകരയിൽ പരിശോധന ആവശ്യപ്പെട്ട് സിപിഎമ്മും

നേരത്തെ സിപിഎം തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും വടകരയിലെ തോൽവി ഗൗരവത്തോടെയായിരുന്നു കണ്ടത്. എൽജെഡി മുന്നണിയിലെത്തിയതിന്‍റെ ഗുണം ലഭിക്കേണ്ടിയിരുന്ന മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ വിജയിച്ച സാഹചര്യത്തിലായിരുന്നു ഇത്. വടകരയിൽ നിർണായഘട്ടങ്ങളിൽ പോലും പാർട്ടിക്കൊപ്പം നിൽക്കാത്ത പ്രവർത്തകരുണ്ടോയെന്നത് പരിശോധിക്കണമെന്ന് സിപിഎം റിപ്പോർട്ടിലുണ്ടായിരുന്നു.

ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്